നഗരമധ്യത്തിലെ നാല് സെന്റ് വീടിന് മുകളില്‍ കാടൊരുക്കിയിരിക്കുകയാണ് തിരുവനന്തപുരം മരുതൂര്‍ക്കടവ് സ്വദേശി ഷാജു. ആലും മാവും കണിക്കൊന്നയും ഔഷധ സസ്യങ്ങളും എല്ലാം ഈ ടെറസിലുണ്ട്. 25 വര്‍ഷമായി പലസ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ചവയാണ് ഇവ. പുരാണവും സാഹിത്യവും ശാസ്ത്രവും മട്ടുപ്പാവിലെ ഈ കാടിന്റെ ഭാഗമാണ്. കാടെന്ന് പറഞ്ഞാല്‍ ഒരു കുഞ്ഞന്‍ കാട്. ഔഷധ മരങ്ങള്‍ ബോണ്‍സായി രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്. നാല്‍പതോളം ആലുകള്‍, ഇരുപത്തിനാല് തരം തുളസി, ഇലഞ്ഞി, കര്‍പ്പൂരം, സോമലത, പശി അടക്കി, ജലസ്തംഭനി, സീതാമുടി, ചമത, ഇരുമ്പിനേക്കാള്‍ ശക്തിയുള്ള നാങ്ക്, പേപ്പട്ടി വിഷത്തിനുള്ള തവിട്ട, എലിയുടെ ശത്രുവായ എലിച്ചുഴി, കല്ലന്‍ പൊക്കുടന്‍ സമ്മാനിച്ച കണ്ടല്‍ ചെടികള്‍, തുടങ്ങി നൂറിലേറെ ഔഷധ സസ്യങ്ങള്‍ ഈ കാട്ടിലുണ്ട്. ഓസ്ട്രേലിയന്‍ കാടുകളില്‍ കാണുന്ന തേക്ക്, ഊദ്, ഇസ്രായേല്‍ അത്തി എന്നിങ്ങനെ വിദേശ രാജ്യങ്ങളിലെ മരങ്ങളും മട്ടുപ്പാവില്‍ വളരുന്നു.ഷാജുവിന്റെ വീട്ടിലെ ഈ ഔഷധ സസ്യങ്ങളെ കാണാൻ ഒരുപാടു വിദ്യർത്ഥികൾ വരാറുണ്ട്.
2019-01-26
