ജാമുയ്: ബീഹാറിലെ ജാമുയ് ജില്ലയില്‍ ശുചിത്വ ബോധവത്ക്കരണത്തിന് തയ്യാറാക്കിയ ലഘുലേഖയില്‍ പാക്കിസ്ഥാന്‍ പതാക വരയ്ക്കുന്ന പെണ്‍കുട്ടിയുടെ പടം മുഖചിത്രമാക്കിയത് വിവാദമാകുന്നു. പരിപാടിയുടെ ‘ബ്രാന്‍ഡ് അംബാസിഡര്‍’ ആയാണ് പാക് പെണ്‍കുട്ടിയെ അവതരിപ്പിച്ചത്. വിദ്യാഭ്യാസത്തില്‍ പാക്കിസ്ഥാന്റെ മുഖമായി യുനിസെഫ് തെരഞ്ഞെടുത്ത പെണ്‍കുട്ടിയുടെ ചിത്രമാണ് ജാമുയിലെ ‘സ്വച്ഛ് ജാമുയ് സ്വസ്ഥ് ജാമുയ്’ പദ്ധതിയുടെ ലഘുലേഖയിലൂടെ പ്രചരിച്ചതെന്ന് പിന്നീട് അനേ്വഷണത്തില്‍ കണ്ടെത്തി. ഇതിനകം അയ്യായിരത്തിലേറെ ബുക്ക്‌ലെറ്റുകളും നോട്ട്ബുക്കുകളും അച്ചടിച്ച് ജാമുയിലെ എല്ലാ സ്‌കൂളുകളിലും അങ്കണവാടികളിലും വിതരണം ചെയ്തു കഴിഞ്ഞു. പറ്റ്‌നയിലെ സുപ്രഭ് എന്റര്‍പ്രൈസസിലാണ് പുസ്തകങ്ങള്‍ അച്ചടിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ ചിത്രം കവര്‍ പേജില്‍ ചേര്‍ക്കും മുമ്പ് ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങിയിരുന്നതായി പ്രസ് അധികൃതര്‍ അറിയിച്ചു. പുസ്തക വിതരണം അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ജലശുചീകരണ പദ്ധതിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുധീര്‍ കുമാറിന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *