കോഴിക്കോട്: ടാക്‌സികള്‍ക്കു പിന്നാലെ ഓട്ടോകളും ഓണ്‍ലൈനിലേക്ക്. ഓട്ടോകളെയും ടാക്‌സികളെയും ഒരേ കണ്ണിയില്‍ കോര്‍ത്തിണക്കുന്ന ഓണ്‍ലൈന്‍ സംവിധാനം പിയു ആപ് കോഴിക്കോട്ട് പുറത്തിറക്കി. കോഴിക്കോടിനു പുറമെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലും ആപ് ആദ്യഘട്ടത്തില്‍ പ്രവർത്തനം ഉടൻ ആരംഭിക്കും.

പിയു എന്ന, ജി.പി.എസ് മുഖേന പ്രവര്‍ത്തിക്കുന്ന ആപ്പ് അടിസ്ഥാനമാക്കിയുള്ള ഈ സംരംഭം അസംഘടിതരായ ഓട്ടോ, കാര്‍ ടാക്സി മേഖലയെ ഒന്നിപ്പിച്ച് ഇരുകൂട്ടര്‍ക്കും പ്രയോജനപ്രദമായ രീതിയില്‍, സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് മാത്രമീടാക്കികൊണ്ടുള്ള സംവിധാനമാണെന്ന് കമ്പനി അറിയിച്ചു.

പഠനങ്ങളനുസരിച്ച്, നഗരപരിധിയില്‍ ഓരോ ഓട്ടോറിക്ഷയും യാത്രക്കാരനെ അന്വേഷിച്ച് ഓടി ദിവസം ശരാശരി ഒരു ലിറ്റര്‍ ഇന്ധനം കത്തിക്കുമെന്നാണ് കണക്ക്. ഗ്രാമപ്രദേശങ്ങളില്‍ ഇത് ഇതിലും കൂടും. ലക്ഷക്കണക്കിന് ഒട്ടോകള്‍ ഇത്തരത്തില്‍ വെറുതെ ഓടി ഇന്ധനം കത്തിച്ച് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നത് പിയു പ്ലാറ്റ്‌ഫോമില്‍ ഒഴിവാക്കാം. ഓര്‍ഡര്‍ അനുസരിച്ച് മാത്രം വാഹനം ഓടുക വഴി ലക്ഷക്കണക്കിന് ലിറ്റര്‍ ഇന്ധനലാഭവും അത് വഴി കാര്‍ബ ഫൂട്ട്പ്രിന്റിന്റെ അളവ് കുറവും സംഭവിക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച ഓട്ടോ, ടാക്‌സി നിരക്കാണ് പിയു പിന്തുടരുന്നത്. സര്‍ചാര്‍ജോ അതുപോലുള്ള മറ്റ് കാണാമറയത്തെ തുകയോ ഈടാക്കുില്ല. ഇതിന് പുറമെ, സഞ്ചാരികള്‍ക്ക് കൂടി ലാഭം പങ്കുവെക്കുന്ന രീതിയിലുള്ള റൈഡ് പ്രോഫിറ്റ് ഷെയര്‍ മാതൃകയും അവലംബിച്ചിരിക്കുന്നു.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈന്‍ഡ് മാസ്റ്റര്‍ ടെക്നോളജി എന്ന ടെക്നോളജി സ്റ്റാര്‍ട്ടപ്പ് കമ്പനി ആണ് ഈ നവസംരംഭത്തിന് പിന്നില്‍. സാങ്കേതികവിദ്യ സൃഷ്ടിപരമായി വിനിയോഗിക്കുന്ന രീതിയിലുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പിന്‍റെ ലക്ഷ്യം.
കോഴിക്കോട് നടന്ന പത്ര സമ്മേളനത്തില്‍ മൈന്‍ഡ് മാസ്റ്റര്‍ ടെക്നോളജി സഹ സ്ഥാപകരായ അശോക് ജോര്‍ജ് ജേക്കബ്, രമേഷ് ജി.പി, ശിവദാസന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *