ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ മത്സരത്തിനിടെ ബാഴ്‌സലോണ ക്യാപ്റ്റനും സൂപ്പര്‍താരവുമായ ലയണല്‍ മെസി കഴുതയെന്ന് വിളിച്ചെന്ന് ലിവര്‍പൂള്‍ താരം. ലിവര്‍പൂളിന്റെ മധ്യനിരതാരം ജെയിംസ് മില്‍നറാണ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തല്‍ നടത്തിയത്. ബാഴ്‌സയുടെ തട്ടകമായ നൗകാമ്പില്‍ ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ആദ്യപാദത്തിനിടെയാണ് സംഭവം.

ആദ്യ പാദത്തില്‍ ലിവര്‍പൂളിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ തകര്‍ത്തത്. എന്നാല്‍ ബാഴ്‌സയുടെ ആഹ്ലാദത്തിന് വലിയ ആയുസുണ്ടായിരുന്നില്ല. രണ്ടാം പാദത്തില്‍ ആന്‍ഫീല്‍ഡില്‍ 4-0ത്തിന് ജയിച്ച ലിവര്‍പൂള്‍ എത്തുകയും ചെയ്തു.

ആദ്യപാദമത്സരത്തിനിടെ ഇടവേളയില്‍ പിരിയുമ്പോഴായിരുന്നു വിവാദ സംഭവമുണ്ടായതെന്ന് മില്‍നര്‍ ഓര്‍ക്കുന്നു. ക്ഷോഭത്തിലായിരുന്ന മെസി സ്പാനിഷില്‍ ചീത്തവിളിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ‘burro’ എന്ന് അദ്ദേഹം വിളിച്ചത്. കഴുതയെന്നാണ് അതിനര്‍ഥം. അതേസമയം സ്പാനിഷ് ലീഗില്‍ ചവിട്ടിവീഴ്ത്തുന്ന കളിക്കാരെ ഇങ്ങനെ വിളിക്കാറുണ്ടെന്നും മില്‍നര്‍ പറയുന്നു. തനിക്ക് സ്പാനിഷ് അറിയുമെന്ന് ചിലപ്പോള്‍ മെസിക്കറിയുമായിരിക്കില്ല. മെസി ഒരു അസാധ്യ കളിക്കാരനാണെന്നതില്‍ സംശയമില്ല. എന്നെ മെസി നട്ട്‌മെഗ് ചെയ്യുന്ന വീഡിയോ ലോകം മുഴുവന്‍ കണ്ടതാണ്.

മെസിയെപോലുള്ള കളിക്കാരെ കളിക്കളത്തില്‍ സ്വതന്ത്രരായി വിടുന്നത് വലിയ ദോഷം ചെയ്യും. അവരുടെ താളം തെറ്റിക്കണം. മെസിയെ അപകടപ്പെടുത്തണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്നാല്‍ ഫുട്‌ബോള്‍ ശാരീരികമായ കളിയാണ് എന്നും മില്‍നര്‍ പറയുന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മില്‍നറും ലിവര്‍പൂളും ജൂണ്‍ ഒന്നിന് ടോട്ടന്‍ഹാമിനെയാണ് നേരിടുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *