കാൻസർ സ്ഥിരീകരിക്കുന്നതിന് മുമ്പേ യുവതിയെ കീമോതെറാപ്പിക്ക് വിധേയമാക്കി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി. ആലപ്പുഴ കുടശനാട് സ്വദേശിനിയായ യുവതിക്കാണ് ഈ ദുരവസ്ഥ. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കീമോതെറാപ്പി ആരംഭിച്ചത്. സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജ് അധികൃതരോട് ആരോഗ്യ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു.

തലയിലെ മുടി മുഴുവൻ കൊഴിഞ്ഞുപോയി. മുഖവും കൺതടങ്ങളും കറുത്ത് കരിവാളിച്ചു. ഡയനോവ എന്ന സ്വകാര്യ ലാബിന്റെ തെറ്റായ റിപ്പോർട്ട് മാത്രം പരിഗണിച്ച് ഡോക്ടർമാർ നിർദ്ദേശിച്ച കാൻസർ ചികിത്സയുടെ ദുരിതങ്ങൾ രജനിയുടെ മുഖത്തും ശരീരത്തിലും വ്യക്തം.

വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യ ലാബിൽ നൽകിയ സാംപിൾ തിരികെ വാങ്ങി പതോളജി ലാബിൽ വീണ്ടും പരിശോധിച്ചു. കാൻസർ കണ്ടെത്താതിരുന്നതിനെ തുടർന്ന് സാംപിളുകൾ തിരുവനന്തപുരം ആർ.സി.സിയിൽ വീണ്ടും പരിശോധന നടത്തി. ഇതിലും കാൻസർ ഇല്ല എന്നതായിരുന്നു റിപ്പോർട്ട്. തുടർന്ന് പരിശോധനയിൽ കണ്ടെത്തിയ മുഴ, കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ റിപ്പോർട്ട് തേടി.

Leave a Reply

Your email address will not be published. Required fields are marked *