ബംഗളൂരു: അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ കണ്ടിട്ടുള്ള ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍ ദേശീയത തന്റെ അമ്മ വച്ചുപുലര്‍ത്തുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇറ്റലി ബന്ധത്തിനെതിരായ പ്രധാനമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘എന്റെ അമ്മ ഇറ്റാലിയനാണ്. പക്ഷേ അവരുടെ ജീവിത്തിന്റെ ഏറിയ പങ്കും ജീവിച്ചത് ഇന്ത്യയിലാണ്. ഞാന്‍ കണ്ട പലരേക്കാളും ‘ഇന്ത്യനാണ് അവര്‍. ഈ രാജ്യത്തിന് വേണ്ടി ഒരുപാട് സഹിക്കുകയും ത്യജിക്കുകയും ചെയ്തിട്ടുള്ളവരാണ് അവര്‍. അവരെ അധിക്ഷേപിക്കുന്നത് പ്രധാനമന്ത്രിയ്ക്ക് സന്തോഷം നല്‍കുന്നുണ്ടെങ്കില്‍ അദ്ദേഹം അത് ചെയ്‌തോട്ടെ’രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഉള്ളില്‍ ദേഷ്യമുണ്ട്. അദ്ദേഹം എന്നെ ഒരു ഭീഷണിയായി കാണുന്നു. അതിനാലാണ് അദ്ദേഹം എന്നോട് എപ്പോഴും ദേഷ്യം കാണിക്കുന്നത്. എന്നാല്‍ ആ ദേഷ്യം അദ്ദേഹത്തിന്റെ മാത്രം പ്രശ്‌നമാണ്. എന്റേതല്ലരാഹുല്‍ പറഞ്ഞു.

മോദിയുടെ വാക്കുകള്‍ ഉള്ളില്‍ നിന്ന് തന്നെ വരുന്നതാണെന്നും കര്‍ണാടകയില്‍ മാത്രമല്ല ചണ്ഡീഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലുമെല്ലാം മോദിയും ബിജെപിയും പരാജയപ്പെടുമെന്നും 2019ലും തോല്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തെ ദളിതര്‍ കൊല്ലപ്പെടുന്നതിനെ കുറിച്ചും മോദി യാതൊന്നും പറയുന്നില്ല. എന്നാല്‍ ദളിതരുടെ വിഷയം കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. രോഹിത് വെമുല കൊല്ലപ്പെട്ടപ്പോള്‍ മോദി ഒരു വാക്കു പോലും പറഞ്ഞില്ല. കേന്ദ്രം നല്‍കുന്ന പണത്തിന്റെ പകുതി കര്‍ണാടക സര്‍ക്കാര്‍ ദളിതര്‍ക്ക് നല്‍കുകയാണ് ചെയ്തതെന്നും രാഹുല്‍ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *