രാജ്യത്തിന്റെ മഹത്തായ പാരമ്പര്യങ്ങളും പൈതൃകങ്ങളും വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിനുപകരം രാഷ്ട്രീയ താത്‌പര്യത്തിനനുസരിച്ച് ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം ആശങ്കാജനകവും അപകടവുമാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർപറഞ്ഞു. ’നടപ്പുരീതികളല്ല നേരിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തിൽ വെട്ടിച്ചിറയിൽ നടക്കുന്ന എസ്.എസ്.എഫ് കേരള കാമ്പസ് അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഐക്യവും ബഹുസ്വരതയും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതിന് ചരിത്രബോധം അനിവാര്യമാണ്. സമൂഹത്തിലെ തിന്മകളെ പ്രതിരോധിക്കുന്നതിന് മൂല്യബോധമുള്ള വിദ്യാർഥിസമൂഹം രൂപപ്പെടണം. സാങ്കേതിക പരിജ്ഞാനത്തോടൊപ്പം മാനവികതയും സഹജീവിസ്നേഹവും പ്രധാന പ്രമേയങ്ങളായി പാഠപുസ്തകങ്ങളിൽ ഇടം നേടേണ്ടതുണ്ട്. മിത്തുകളെ ചരിത്രയാഥാർഥ്യങ്ങളാക്കി വ്യാഖാനിച്ചുകൊണ്ട് വർഗീയതയ്ക്ക് കോപ്പുകൂട്ടുന്നത് നീതീകരിക്കാനാവില്ല-കാന്തപുരം കൂട്ടിച്ചേർത്തു.
