രാഹുൽ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും ബഹളം. ജാർഖണ്ഡിൽ രാഷ്ട്രീയ പ്രചരണ റാലിക്കിടെ രാഹുൽ നടത്തിയ “റേപ് ഇൻ ഇന്ത്യ’ എന്ന പരാമർശമാണ് ബഹളത്തിനിടയാക്കിയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ലോക്സഭയിൽ വിഷയം ഉന്നയിച്ചത്. മോശം പരാമർശം നടത്തിയ രാഹുൽ ഗാന്ധിയെ ശിക്ഷിക്കണമെന്ന് സ്മൃതി ഇറാനി പറഞ്ഞു.
ഇന്ത്യയിലെ സ്ത്രീകളെ മാനഭംഗത്തിനിരയാക്കണമെന്ന് ചരിത്രത്തിൽ ആദ്യമായാണ് ഒരു നേതാവ് വ്യക്തമായ ആഹ്വാനം നൽകുന്നത്. ഇതാണോ ഇന്ത്യയിലെ ജനങ്ങൾക്കുള്ള രാഹുൽ ഗാന്ധിയുടെ സന്ദേശമെന്ന് സ്മൃതി ഇറാനി ചോദിച്ചു. അദ്ദേഹത്തെ ശിക്ഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനെതിരെ ഭരണപക്ഷാംഗങ്ങളും ശബ്ദം ഉയർത്തി നടുത്തളത്തിലിറങ്ങി.
ഇതോടെ ലോക്സഭയിൽ ബഹളമായി. ഇതിനു പിന്നാലെ രാജ്യസഭയിലും ഇതേ വിഷയം ഉന്നയിച്ച് ഭരണപക്ഷം ബഹളം ഉണ്ടാക്കി.
