തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് തല്‍ക്കാലം നിര്‍ത്തിവച്ചതായി മാനേജ്‌മെന്റ്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉടനെ സര്‍ക്കാരിനെ അറിയിക്കുമെന്നും മാനേജ്‌മെന്റ് പറഞ്ഞു.

നിലവില്‍ പെന്‍ഷന്‍ പ്രായം 56 ആണ്. ഇത് 58 ആി ഉയര്‍ത്താന്‍ മാനേജ്‌മെന്റ് ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ഭാവിയില്‍ കെ.എസ്.ആര്‍.ടി.സിക്ക് വന്‍ സാമ്പത്തിക ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെയാണ് തീരുമാനം ഉപേക്ഷിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായത്.

അതേസമയം പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നതാണ്. തുടര്‍ന്ന് അന്തിമ തീരുമാനം എടുക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് വിഷയം വിടുകയായിരുന്നു. ബസ്സുകളുടെ സമയക്രമീകരണം സംബന്ധിച്ച വിഷയങ്ങള്‍ പരിഹരിച്ചതോടെ ദൈനംദിന വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പ്രതിമാസ ടിക്കറ്റ് വരുമാനം ഇപ്പോള്‍ 170 കോടിയില്‍ നിന്നും 196 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം ഇപ്പോള്‍ വിരമിക്കുന്നവരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചാല്‍ ഭാവിയില്‍ സാമ്പത്തിക ബാധ്യത വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മാനേജ്‌മെന്റ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിരുന്നു. അതോടൊപ്പം തൊഴിലാളി സംഘടനകളും പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നതും തീരുമാനം ഉപേക്ഷിക്കാന്‍ കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *