കട്ടപ്പന: ബി.ജെ.പി. സംസ്ഥാന സെക്രട്ടറിക്ക് പള്ളിയില്‍ നിസ്കരിച്ചിറങ്ങിയ ശേഷം മര്‍ദ്ദനമേറ്റതിനു പിന്നാലെ, തൂക്കുപാലത്ത് ബി.ജെ.പി-എസ്.ഡി.പി.ഐ. സംഘര്‍ഷം . ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനും ഹോംഗാര്‍ഡിനും പരിക്കേറ്റു.
ഇന്നലെ വൈകിട്ട് ബി.ജെ.പി. സംഘടിപ്പിച്ച ജനജാഗ്രത സദസിനോടനുബന്ധിച്ചാണ് സംഘര്‍ഷം.ഇന്നലെ വൈകിട്ട് ബി.ജെ.പി. സംഘടിപ്പിച്ച ജനജാഗ്രത സദസിനോടനുബന്ധിച്ചാണ് സംഘര്‍ഷം. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി. ഉടുമ്പൻ ചോല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജനജാഗ്രതയ്ക്ക് മുന്നോടിയായി തൂക്കുപാലത്ത് പ്രകടനം നടത്തിയിരുന്നു. ഇതിനിടെ ചിലര്‍ ബി.ജെ.പി. പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞതിനു പിന്നാലെ ചെറിയതോതില്‍ സംഘര്‍ഷമുണ്ടാവുകയും ബി. ജെ. പിക്കെതിരെ മുദ്രാവാക്യം വിളിച്ച തൂക്കുപാലം സ്വദേശി ജോബിക്ക് (33) തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇതേത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയിരുന്നു. തുടര്‍ന്ന് ജനജാഗ്രത സദസ് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍ ഉദ്ഘാടനം ചെയ്തു. പ്രസംഗത്തിനുശേഷം ബാങ്ക്‌വിളി കേട്ടതോടെ തൂക്കുപാലത്തെ നൂറുല്‍ഹുദാ ജമാഅത്തില്‍ നിസ്‌കരിക്കാനെത്തി. ഇതിനിടെ പള്ളിയില്‍ നിസ്‌കരിക്കാനാവില്ലെന്നു പറഞ്ഞ് ഒരാള്‍ രംഗത്തെത്തി. എന്നാല്‍ പള്ളിയിലെ മുതിര്‍ന്ന വിശ്വാസികളെത്തി നിസ്‌കരിക്കാന്‍ അവസരം നല്‍കി. നിസ്‌കാരത്തിന് ശേഷം പുറത്തിറങ്ങിയ നസീറിനെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നില്‍നിന്നു ചവിട്ടി വീഴ്ത്തിയശേഷം കസേര കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് നസീര്‍ പൊലീസിന് നല്‍കിയ മൊഴി. നസീറിനെ ബി.ജെ.പി. പ്രവര്‍ത്തകര്‍ വാഹനത്തില്‍ കയറ്റി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
