ജയ്പൂര്‍: രാജ്യത്തിനു വേണ്ടി പോരാടിയ മഹാനായ ബാലഗംഗാധര തിലകനെ പോലും ഭീകരവാദത്തിന്റെ പിതാവാക്കി സര്‍ക്കാര്‍. ബി.ജെ.പി ഭരണം നടത്തുന്ന രാജസ്ഥാനിലെ എട്ടാം ക്ലാസ് സാമൂഹ്യ പാഠ പുസ്തകത്തിലാണ് ഈ ഗുരുതര തെറ്റ്. ബാല ഗംഗാധര തിലകനെ ‘ഫാദര്‍ ഓഫ് ടെററിസം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനുമായി സഹകരിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ കുട്ടികള്‍ക്കുള്ള പുസ്തകമാണിത്.

സ്വാതന്ത്യസമരസേനാനി ബാലഗംഗാധര തിലകന്‍ ഭീകരവാദത്തിന്റെ പിതാവാണെന്നാണ് അറിയപ്പെടുന്നതെന്ന് പുസ്‌കത്തില്‍ പറയുന്നു. പുസ്തകത്തില്‍ ’22ാം പാഠത്തില്‍ 267ാം പേജിലാണ് ‘ ഇങ്ങനെ പരാമര്‍ശിച്ചിരിക്കുന്നത്. മഥുര കേന്ദ്രീകരിച്ചുള്ള ഒരു പബ്ലീഷറാണ് പുസ്തകത്തിന്റെ പ്രസാധകര്‍. 18,19 നൂറ്റാണ്ടുകളിലെ ദേശീയ വിപ്ലവ സംഭവങ്ങള്‍ എന്ന ഉപതലക്കെട്ടിന് കീഴിലാണ് തിലകനെ ഇത്തരത്തില്‍ പരാമര്‍ശിക്കുന്നത്.

ബ്രിട്ടീഷ് ഓഫീസര്‍മാരുടെ വക്കാലത്തില്ലാതെ നമ്മുടെ ലക്ഷ്യങ്ങള്‍ നേടാനാവില്ലെന്ന് തിലകന്‍ വിശ്വസിച്ചിരുന്നു. ശിവജി, ഗണപതി ഉത്സവങ്ങളിലൂടെ അദ്ദേഹം രാജ്യത്തെ സവിശേഷമായ അവബോധം സൃഷ്ടിച്ചു. ജനങ്ങള്‍ക്കിടയില്‍ സ്വാതന്ത്യത്തിന്റെ മന്ത്രം പ്രചോദിപ്പിച്ച് ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി തിലകന്‍ മാറിയെന്നും പുസ്തകത്തില്‍ പറയുന്നു.

തിലകനെ ഭീകരവാദത്തിന്റെ പിതാവെന്ന് വിശേഷിപ്പിച്ചത് ഏറെ അപലപനീയമാണെന്ന് സ്വകാര്യ സ്‌കൂള്‍ അസോസിയേഷന്‍ ഡയറക്ടര്‍ കൈലാഷ് ശര്‍മ്മ പറഞ്ഞു. വിവാദപരമായ മാറ്റങ്ങള്‍ വരുത്തുന്നിന് മുമ്പ് ചരിത്രകാരന്‍മാരുമായി ചര്‍ച്ച നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *