അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻമന്ത്രി വി.എസ് ശിവകുമാറിനെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ശിവകുമാര്‍ ഉൾപ്പെടെ നാല് പേരെയാണ് കേസിൽ പ്രതിചേർത്തത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ശിവകുമാർ പ്രതികരിച്ചു.
മന്ത്രിയായിരുന്ന കാലത്ത് വി.എസ് ശിവകുമാർ ബിനാമി പേരിൽ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് വിജിലൻസിൻറെ എഫ്.ഐ.ആർ. അനധികൃത സ്വത്ത് സമ്പാദനത്തിന് വ്യക്തമായ തെളിവുണ്ടെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ശിവകുമാറും പേഴ്സണൽ സ്റ്റാഫുകളും ഉൾപ്പെടെയുളള ഏഴ് പേർക്കതെിരെ നേരത്തെ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ഇതിൽ ശിവകുമാറിന് പുറമേ ഡ്രൈവർ ഷൈജു ഹരൻ, അഡ്വ.എൻ.എസ് ഹരികുമാർ, ശാന്തിവിള രാജേന്ദ്രൻ എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ശിവകുമാറിനെതിരെ എഫ്.ഐ.ആർ ഇടാൻ കഴിഞ്ഞയാഴ്ച വിജിലൻസിന് സർക്കാർ അനുമതി നൽകിയിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ ചോദ്യം ചെയ്യുന്നതുൾപ്പെടെയുളള നടപടികൾ വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിൻറ തീരുമാനം. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും ശിവകുമാർ വ്യക്തമാക്കി.
2020-02-18
