തിരൂരില്‍ ഇന്ന് മരിച്ച കുട്ടിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം. ഈ വിവരം പോസ്റ്റുമോര്‍ട്ടം ചെയ്ത ‍ഡോക്ടര്‍ പൊലീസിനെ അറിയിച്ചു. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയച്ചു. തിരൂരിൽ 9 വർഷത്തിനിടെ ഒരേ മാതാപിതാക്കളുടെ ആറ് കുട്ടികൾ മരിച്ച സംഭവത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
2010ലായിരുന്നു ദമ്പതികളുടെ വിവാഹം. ഇവരുടെ രണ്ട് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഉൾപ്പടെ ആറ് പേരാണ് കഴിഞ്ഞ ഒമ്പത് വർഷത്തിനകം മരിച്ചത്. നാലര വയസ്സുള്ള ഒരു കുട്ടി ഒഴികെ ബാക്കി അഞ്ചു കുട്ടികളും മരിച്ചത് ഒരു വയസ്സിൽ താഴെപ്രായമുള്ളപ്പോഴാണ്. ഇന്ന് രാവിലെയാണ് 93 ദിവസം പ്രായമുള്ള ആറാമത്തെ കുട്ടി മരിച്ചത്. തുടർച്ചയായ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അന്വേഷണത്തിന്‍റെ ഭാഗമായി തിരൂർ കോരങ്ങത്ത് പള്ളിയിൽ ഇന്ന് ഖബറടക്കിയ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു. ഈ കുട്ടിയുടേത് സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. എല്ലാ കുട്ടികളുടെതും സ്വാഭാവിക മരണമാണെന്നും ചികിത്സാ രേഖകൾ പക്കലുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *