അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ റാന്നിയില്‍ ജനങ്ങള്‍ പരിഭ്രാന്തിയിൽ

പത്തനംതിട്ട: അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ,​റാന്നിയില്‍ ജനങ്ങള്‍ പരിഭ്രാന്തിയിലായി. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലെ ആരാധന മാറ്റിവച്ചു. ഐത്തല ജംഗ്ഷനിലും റാന്നി നഗരത്തിലും നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോയി. കടകള്‍ മിക്കതും അടഞ്ഞു. മാസ്‌കിനായി ജനം പരക്കം പായുകയാണ്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ മാസ്‌ക് വിതരണം നടത്തി.

കോറോണ സ്ഥിരീകരിച്ച രോഗികളുടെ പ്രദേശമായ എത്തലയില്‍ രാജു ഏബ്രഹാം എം.എല്‍.എയുടെ അറിയിപ്പെന്ന നിലയില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയതോടെ പള്ളികളില്‍ നിന്ന് വിശ്വാസികള്‍ മടങ്ങി. പെന്തക്കോസ്ത് ആരാധനാലയങ്ങളിലും അറിയിപ്പ് നല്‍കിയിരുന്നു. രോഗബാധിതര്‍ താമസിക്കുന്ന പ്രദേശത്തെ വീടുകളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ രണ്ട് തവണ സന്ദര്‍ശനം നടത്തി. ആരോഗ്യ പരിശോധന നടത്താനും മറ്റുള്ളവരില്‍ നിന്ന് അകന്നു നില്‍ക്കാനും നിര്‍ദ്ദേശം നല്‍കി. 200ലധികം വീടുകളാണ് സന്ദര്‍ശിച്ചത്.

കൊറോണ ബാധ സ്ഥിരീകരിച്ച അഞ്ച് പേര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുണ്ടെന്നറിഞ്ഞതോടെ പത്തനംതിട്ട നഗരത്തില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു.
ഞായറാഴ്ചയായിരുന്നതിനാല്‍ ഇന്നലെ നഗരത്തില്‍ തിരക്ക് കുറവായിരുന്നു. ജനറല്‍ ആശുപത്രിയില്‍ ജനറല്‍ വാര്‍ഡുകളിലും മറ്റും ചികിത്സയില്‍ കഴിഞ്ഞിരുന്ന പലരും ആശുപത്രി വിട്ടു. ചികിത്സയിലുള്ള ഏറെപ്പേരും ഡിസ്ചാര്‍ജിനായി ശ്രമം തുടങ്ങി. ജീവനക്കാരും രോഗികളുടെ കൂട്ടിയിരിപ്പുകാരും മാസ്ക് ധരിച്ചാണ് എത്തിയത്. ആശുപത്രിയില്‍ മറ്റാവശ്യങ്ങള്‍ക്കെത്തിയവരും മാസ്ക് ധരിച്ചിരുന്നു.സാഹചര്യം മുതലാക്കി ചില മെഡിക്കല്‍ സ്റ്റോറുകള്‍ മാസ്കിന് കൊളള വില ഇടാക്കി. അഞ്ച് രൂപയുണ്ടായിരുന്ന മാസ്കിന് 20രൂപ വാങ്ങിയതായും റിപ്പോർട്ടുകൾ വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *