കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വേട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം. 24 സൗത്ത് പരഗാനയില്‍ സിപിഐഎം പ്രവര്‍ത്തകനെയും ഭാര്യയെയും ചുട്ടുകൊന്നു. അസന്‍സോളില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു. കൂച്ച്ബീഹാറില്‍ ഉണ്ടായ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. വോട്ട് ചെയ്യാനെത്തിയവരെ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ബാംഗറില്‍ രണ്ടു ബൂത്തുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. അസന്‍സോളില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. സുക്താബേരി ജില്ലയില്‍ തൃണമൂല്‍ ബിജെപി സംഘര്‍ഷത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇന്നു രാവിലെ ഏഴു മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകിട്ട് അഞ്ചു വരെയാണു പോളിങ്. 17നാണ് വോട്ടെണ്ണല്‍. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പായി സംസ്ഥാനത്തു നടക്കുന്ന അവസാന തിരഞ്ഞെടുപ്പായതിനാല്‍ ഈ വോട്ടെടുപ്പിനു വലിയ പ്രാധാന്യമാണുള്ളത്.

ഇരുപതിനായിരത്തിലേറെ സീറ്റുകളില്‍ എതിരില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചതിനാല്‍ ബാക്കിയുള്ള സീറ്റുകളിലേക്കു മാത്രമാണു മത്സരം.

Leave a Reply

Your email address will not be published. Required fields are marked *