കോവിഡ് ; ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് ക്യാമ്പില്‍ 122 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഡൽഹി; വടക്കന്‍ ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 122 ആയി. ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് 31ആം ബറ്റാലിയനിലാണ് കോവിഡ് പടര്‍ന്നു പിടിച്ചിരിക്കുന്നത്. പുതിയതായി 68 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് കൂടി ഇവിടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന സി.ആര്‍.പി.എഫുകാരുടെ എണ്ണം 127 ആയിട്ടുണ്ട്.
ഇതേ ക്യാമ്പില്‍ നിന്നും നൂറോളം പേരുടെ പരിശോധനാഫലങ്ങള്‍ വരാനുണ്ടെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. സി.ആര്‍.പി.എഫ് മേധാവിയോട് സംഭവത്തിന്റെ വിശദീകരണം ആഭ്യന്തരമന്ത്രാലയം ചോദിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ക്ക്മുമ്പ് കോവിഡ് വലിയ തോതില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ കിഴക്കന്‍ ഡല്‍ഹിയിലെ മയുര്‍ വിഹാര്‍ ഫേസ് 3യിലുള്ള സി.ആര്‍.പി.എഫ് ബറ്റാലിയന്‍ അടച്ചുപൂട്ടിയിരുന്നു. ഒരു സി.ആര്‍.പി.എഫ് ജവാൻ കോവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തിരുന്നു. അസമില്‍ നിന്നുള്ള 55കാരനാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.
സി.ആര്‍.പി.എഫിന്റെ കോവിഡ് വിരുദ്ധ സംഘത്തില്‍പെട്ട ഒരു നേഴ്‌സിംങ് അസിസ്റ്റന്റിലൂടെയാണ് രോഗം ബറ്റാലിയനിലെത്തിയതെന്നാണ് കരുതുന്നത്. ഏപ്രില്‍ 21നാണ് ഇയാളില്‍ രോഗം സ്ഥിരീകരിക്കുന്നത്. ഏപ്രില്‍ 24ന് ഇതേ ബറ്റാലിയനിലെ ഒമ്പത് സി.ആര്‍.പി.എഫുകാര്‍ കോവിഡ് പോസിറ്റീവായി. തൊട്ടടുത്ത ദിവസം 15 പേരില്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. പിന്നീടുള്ള ദിവസങ്ങളിലെ ഫലങ്ങള്‍ കൂടി വന്നപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 122 ആയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *