തിരുവനന്തപുരം: അന്യ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന പതിനായിരക്കണക്കിന് മലയാളികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അലംഭാവമാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, രോഗബാധിതര്‍ ഉള്‍പ്പെടെയുള്ളവരാണ് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. ഇവരെ തിരികെ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. എത്രപേര്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നു എന്നതിനെ കുറിച്ച്‌ സര്‍ക്കാരിന് വ്യക്തമായ കണക്കില്ല.
ഒറീസ, ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങള്‍ തങ്ങളുടെ നാട്ടിലുള്ളവരെ തിരികെ കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മെയ് ഒന്നു മുതല്‍ 17 വരെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ സ്വന്തം നാടുകളില്‍ എത്തിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ റെയില്‍വേ ആരംഭിച്ചത്. ഇത് തൊഴിലാളികള്‍ക്ക് മാത്രമല്ല, മറ്റ് സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുന്ന വ്യദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍ തുടങ്ങിയവര്‍ക്ക് കൂടിയുള്ളതാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച മാത്രം ദക്ഷിണ റയില്‍വേ 25 ട്രെയിനുകളാണ് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് സര്‍വ്വീസ് നടത്തിയത്. ഈ ട്രെയിനുകള്‍ തിരിച്ച്‌ കാലിയായാണ് മടങ്ങുന്നത്.
കേരള സര്‍ക്കാര്‍ നേരത്തെ തന്നെ മറ്റ് സംസ്ഥാനങ്ങളിലെ ചിഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുന്ന മാലയാളികളെ ഇതിനോടകം തന്നെ നാട്ടില്‍ എത്തിക്കാന്‍ സാധിക്കുമായിരുന്നു.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത് എന്നും കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *