തിരുവനന്തപുരം: ഇതരസംസ്ഥാനത്തുനിന്നും പാസില്ലാതെ ആരെയും അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴി കേരളത്തിലേക്ക് കടത്തിവിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിക്കുന്ന പാസുമായി വരുന്നവര്‍ക്ക് മാത്രമേ അതിര്‍ത്തി കടക്കാന്‍ കഴിയൂ. പാസില്ലാത്തവരെ അതിര്‍ത്തിയില്‍നിന്നും മടക്കി അയക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നത്. അതിര്‍ത്തികടന്ന് വരുന്ന ഓരോരുത്തര്‍ക്കും കൃത്യമായ പരിശോധനയും പരിചരണവും നിരീക്ഷണവും ഉറപ്പാക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ രോഗ വ്യാപനം തടയാനാവൂ. അതിര്‍ത്തിയില്‍ തിക്കും തിരക്കും ഉണ്ടാക്കുക, ആരോഗ്യ വിവരങ്ങള്‍ മറച്ചുവയ്ക്കുക, അനധികൃത മാര്‍ഗങ്ങളിലൂടെ വരാന്‍ ശ്രമിക്കുക ഇതെല്ലാം ശക്തമായി തടഞ്ഞില്ലെങ്കില്‍ നാം ആപത്തില്‍പ്പെടും.
എവിടെനിന്നാണ് വരുന്നത്, എവിടേക്കാണ് പോകുന്നത്, എത്തിച്ചേരേണ്ട സ്ഥലത്തെ ക്രമീകരണങ്ങള്‍ തുടങ്ങിയവയില്‍ സര്‍ക്കാരിന് കൃത്യമായ ധാരണ ആവശ്യമാണ്. ഇതൊന്നും ഇല്ലാതെ എല്ലാവര്ക്കും ഒരേസമയം കടന്ന് വരണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല. .
പാസിന് അപേക്ഷിക്കുകപോലും ചെയ്യാതെ ആളുകൾ വരുന്നത് ക്രമീകരണങ്ങളുടെ താളം തെറ്റിക്കും. അതിര്‍ത്തിയില്‍ സുരക്ഷയ്ക്ക് കൂടുതല്‍ പോലീസിനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
2020-05-09
