സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജനയുഗം

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ സര്‍ക്കാരിനെ വി​മര്‍ശി​ച്ച്‌ സി​ പി​ ഐ മുഖപത്രമായ ജനയുഗത്തി​ന്റെ എഡിറ്റോറിയല്‍.സ്വര്‍ണക്കടത്ത്; സമഗ്ര അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തു വരണം എന്ന തലക്കെട്ടിലു‌ള‌ള മുഖപ്രസംഗത്തില്‍ സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ക‌ളളക്കടത്തുകേസിലെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റി. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുനടന്ന ചില കുറ്റങ്ങളുമായി ഇപ്പോഴത്തെ സംഭവത്തെ താരതമ്യം ചെയ്യാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനുളള ആദ്യ മറുപടിയാണ് ശിവശങ്കറിനെ സ്ഥാനത്തുനിന്ന് മാറ്റിയതും സ്വപ്നസുരേഷിനെ പുറത്താക്കിയതും.

സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടേണ്ടതുണ്ട്.അതിനായി സമഗ്രമായ അന്വേഷണം നടത്തി വസ്തുതകള്‍ സത്യസന്ധമായി പുറത്തു കൊണ്ടുവരാനുള്ള നടപടികളുണ്ടാവണം.ഏത് അന്വേഷണത്തെയും സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഈ തട്ടിപ്പിന്റെ എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരിക തന്നെ വേണം. കുറ്റാരോപിതര്‍ക്കുള്ള ബന്ധങ്ങളും അതിന് ലഭിച്ച സഹായങ്ങളും കണ്ടെത്തണം. അതില്‍ ഏത് ഉന്നതര്‍ക്ക് പങ്കുണ്ടെങ്കിലും പുറത്തുകൊണ്ടുവരികയും അര്‍ഹമായ ശിക്ഷ ലഭ്യമാക്കുകയും വേണം- മുഖപ്രസംഗം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *