ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ സ്വയംപര്യാപ്തതയില്‍ നമ്മള്‍ മറികടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമര സേനാനികളെയും, രാജ്യത്തിന് വേണ്ടി പോരാടിയവരെയും ഓര്‍മ്മിക്കേണ്ട ദിനം കൂടിയാണ് ഇന്ന്. കോവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ പോരാട്ടം വിജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ന് വന്‍കിട കമ്പനികൾ ഇന്ത്യയിലേക്ക് തിരിയുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന ആശയത്തിനൊപ്പം മേക് ഫോര്‍ വേള്‍ഡ് എന്ന മന്ത്രവുമായി നാം മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി അറിയിച്ചു.കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 18 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി. നമ്മുടെ നയങ്ങള്‍, ജനാധിപത്യം, സമ്ബദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ലോകത്തിന് ആത്മവിശ്വാസമുണ്ട്.

ആത്മനിര്‍ഭര്‍ ഭാരത് മുഖ്യപരിഗണന നല്‍കുന്നത് കാര്‍ഷിക മേഖലയ്ക്കും, കര്‍ഷകര്‍ക്കുമാണ്. കര്‍ഷകര്‍ക്കായി അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ടചര്‍ ഫണ്ടില്‍ ഒരു ലക്ഷം കോടി രൂപ മാറ്റിവെച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. ആത്മനിര്‍ഭാരതം കെട്ടിപ്പടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന് നിര്‍ണ്ണായക പങ്കാണ് ഉള്ളത്. അതുകൊണ്ടാണ് പുതിയ വിദ്യാഭ്യാസ നയം സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇത് നമുക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നു. കൊറോണ മഹാമാരിക്കെതിരെ പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തിന്റെ പോരാട്ടം വിജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തിന് നല്‍കുന്നത് മഹനീയ സേവനമാണ്. നിശ്ചയദാര്‍ഢ്യം കൊണ്ട് കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. കേന്ദ്രവും സംസ്ഥാനങ്ങളും ഇതിനായി ഒന്നിച്ച്‌ നില്‍ക്കും.

അതിര്‍ത്തിയിലെ കടന്നാക്രമണത്തെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. ചൈനയെ പരോക്ഷമായി വിമര്‍ശിച്ച അദ്ദേഹം വെട്ടിപ്പിടിക്കല്‍ നയത്തെ ഇന്ത്യ ശക്തമായി എതിര്‍ത്തിട്ടുണ്ടെന്നും അറിയിച്ചു. വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിക്കുന്നു. ഭീകരവാദവും വെട്ടിപ്പിടിക്കല്‍ നയവും ഒരേ പോലെ നേരിടും. അതിര്‍ത്തിയിലെ പ്രകോപനത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കി. ലഡാക്കില്‍ അത് ലോകം കണ്ടതാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലാണ് ചെങ്കോട്ടയില്‍ ആഘോഷ ചടങ്ങ് നടക്കുന്നത്. രാജ്ഘട്ടില്‍ രാഷ്ട്രപിതാവിന് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് എത്തിയത്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെയും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *