ന്യൂഡൽഹി : കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ അന്വേഷണം സി.ബി.ഐക്കു വിട്ടുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ കേരള സർക്കാർസുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. മരിച്ചവരുടെ ബന്ധുക്കൾ തടസ്സഹർജി ഫയൽ ചെയ്യും. സിബിഐ വരുന്നതു തടയാന്‍ ലക്ഷങ്ങള്‍ പൊടിച്ച് ഹൈക്കോടതിയില്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്കു പോകുന്നതെന്നാണ് ആരോപണം ഉയരുന്നത്. പെരിയ ഇരട്ട കൊലപാതകത്തെ സംബന്ധിച്ച് അന്വേഷണം നടത്തി സി.ബി.ഐ. ഫയല്‍ ചെയ്യുന്ന റിപ്പോര്‍ട്ടിനൊപ്പം ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടും പരിഗണിച്ച് വിചാരണ കോടതി തുടര്‍ നടപടി സ്വീകരിക്കണം എന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് സി.ടി. രവികുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാല്‍, കേസിലെ ഗൂഢാലോചന ഉള്‍പ്പടെ ഉള്ള വിഷയങ്ങള്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്നു എന്നാണ് സര്‍ക്കാരിന്റെ നിലപാട്. പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിടാതിരിക്കാന്‍ ഹൈക്കോടതിയില്‍ 88 ലക്ഷത്തോളം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത്.
2020-09-12

