കോഴിക്കോട് : രാമനാട്ടുകര ദേശീയപാതയിൽ സ്വകാര്യകമ്പനിയുടെ കേബിൾ സ്ഥാപിക്കാനായി കുഴിച്ച കുഴികൾ അപകടകേന്ദ്രങ്ങളായി മാറുന്നു. ചുങ്കം എട്ടേനാലിൽ ഖാദിസിയ്യ കാമ്പസിന് മുമ്പിലെ കുഴിമാത്രം രണ്ടുദിവസത്തിനിടെ നാല് അപകടങ്ങൾക്ക് കാരണമായി. രാമനാട്ടുകര സ്വദേശി അബ്ദുള്ളയും ചേലേമ്പ്ര പോയിൽതൊടി തുമ്പയിൽ കായക്കാട്ട് രാഹുൽരാജുമാണ് വെള്ളിയാഴ്ച വൈകീട്ട് അരമണിക്കൂർ ഇടവിട്ട് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ ചേർന്ന് ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച ബൈക്കുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. നിശ്ചിതഅകലം ഇടവിട്ടുള്ള ഈ കുഴികൾ ശാസ്ത്രീയമായി മൂടാത്തതാണ് അപകടങ്ങൾക്ക് കാരണമാവുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. കുഴിയുണ്ടെന്ന മുന്നറിയിപ്പുബോർഡുകളോ സിഗ്നലുകളോ സ്ഥാപിച്ചിട്ടുമില്ല
2020-10-17
