കോഴിക്കോട് : വൈറസ് പനികളെല്ലാം തന്നെ ആരോഗ്യവകുപ്പിന്റെ ഗൂഢാലോചനയാണെന്ന ആരോപണവുമായി ജേക്കബ് വടക്കാഞ്ചേരി രംഗത്ത്. ജേക്കബ് വടക്കാഞ്ചേരി വ്യാജ ചികിത്സകന്‍ ആണെന്ന ആരോപണം നേരത്തെ ഉണ്ട് .

നിപ്പാ വൈറസ് പനികളെല്ലാം തന്നെ ആരോഗ്യവകുപ്പിന്റെ ഗൂഢാലോചനയാണെന്ന പുതിയ കണ്ടുപിടിത്തവുമായാണ് ഇയാള്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇയാള്‍ അപകടകരമായ പ്രചരണങ്ങള്‍ നടത്തുന്നത്. നിപ്പാ വൈറസ്ബാധയെ തുടര്‍ന്ന് ഉയര്‍ന്നിരിക്കുന്ന ആശങ്കയില്‍ നിന്നും മുതലെടുപ്പിനുള്ള ശ്രമമാണ് ഈ വീഡിയോ എന്നപരാതിയുണ്ട് .

മുന്‍കരുതലുകളും ബോധവല്‍ക്കരണ ശ്രമങ്ങളുമായി അപകടകരമായ വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും ഒന്നിച്ച് പരിശ്രമിക്കുമ്പോഴാണ് ആ ശ്രമങ്ങള്‍ക്കാകെ തുരങ്കംവക്കുന്ന വ്യാജപ്രചരണവുമായി ഇയാള്‍ രംഗത്തെത്തിയിരിക്കുന്നതെന്ന് പൊതുജന ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു .

എലിപ്പനി, ഡങ്കിപ്പനി, പക്ഷിപ്പനി, പന്നിപ്പനി തുടങ്ങിയവയെല്ലാം ആരോഗ്യവകുപ്പിന്റെ ഗൂഢാലോചനയും ആധുനികവൈദ്യശാസ്ത്രത്തിന്റെ സൃഷ്ടിയുമാണെന്ന മണ്ടന്‍ വാദഗതിയാണ് ഇയാള്‍ ഉയര്‍ത്തുന്നത്. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട അസംബന്ധ പ്രചരണങ്ങള്‍ക്ക് കുപ്രസിദ്ധനാണ് ജേക്കബ് വടക്കാഞ്ചേരി.

മുന്‍പ് ഡോക്ടര്‍ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഇയാളെ സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ നിന്ന് വിലക്കിയിരുന്നു. ഇപ്പോള്‍ ഇയാളുടെ ഫേസ്ബുക്ക് പേജില്‍ ആ വിശേഷണം ഉപയോഗിക്കുന്നില്ലെങ്കിലും പ്രചരിക്കുന്ന പല വാട്‌സ് ആപ്പ് മെസേജുകളിലും ഇയാളെ ഡോക്ടര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *