ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ഹാജരാക്കി. ബിനീഷിന്റെ കസ്റ്റഡി കാലാവധി കോടതി ശനിയാഴ്ച വരെ നീട്ടി. ബിനീഷിന് ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാനായില്ലെന്നും 10 ദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്.

തനിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് ബിനീഷ് കോടതിയില്‍ പറഞ്ഞു. പത്ത് തവണ ഛര്‍ദിച്ചു. കടുത്ത ശരീരവേദനയുണ്ടെന്നും ബിനീഷ് പറഞ്ഞു. ബിനീഷ് ചോദ്യംചെയ്യലിനോട് സഹകരിച്ചില്ലെന്നും ആരോഗ്യ പ്രശ്നങ്ങള്‍ പറഞ്ഞതിനാല്‍ രണ്ടു ദിവസം ചോദ്യംചെയ്യാന്‍ സാധിച്ചില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. ബിനീഷിന്റെ പരിശോധനാ റിപ്പോര്‍ട്ടുകളും ഇ.ഡി. കോടതിയില്‍ ഹാജരാക്കി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ബിനീഷ് കോടിയേരിയെ അഞ്ചുമണിയോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. നാല് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാന്‍ ഇഡി ശ്രമിച്ചെങ്കിലും കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. ബിനീഷിനെ നേരിട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചതോടെയാണ് പരിശോധനകള്‍ക്കു ശേഷം ബിനീഷിനെ കോടതിയിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *