കോട്ടയം: ചെങ്ങന്നൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ്സ് തീരുമാനം. യുഡിഎഫിലേയ്ക്ക് മടങ്ങാനും ധാരണയായി. കേരളകോണ്‍ഗ്രസ്സ് ഉപസമിതി യോഗത്തിന് ശേഷമായിരുന്നു തീരുമാനം. കെഎം മാണി , പിജെ ജോസഫ് , ജോസ് കെ മാണി , ജോയ് ഏബ്രഹാം , റോഷി അഗസ്റ്റിന്‍, പിടിജോസ്, സിഎഫ് തോമസ്, തോമസ് ജോസഫ്, മോന്‍സ് ജോസഫ്, എന്‍ ജയരാജ് തുടങ്ങിയവരാണ് ഉപസമിതിയിലുള്ളത്.

വ്യാഴാഴ്ച ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ്സ് പൊതു യോഗം നടക്കും. യോഗത്തിലേയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ക്ഷണിക്കുന്നതാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനും ഫലപ്രഖ്യാപനത്തിനും ശേഷം കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം നല്‍കണമെന്ന നിലപാടിലായിരുന്നു ജോസ് കെ മാണി വിഭാഗത്തിനുണ്ടായിരുന്നത് . എന്നാല്‍ ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ നല്‍കണമെന്ന നിലപാടില്‍ പിജെ ജോസഫ് വിഭാഗം ഉറച്ചു നിന്നതോടെയാണ് ഉന്നതാധികാര സമിതി പ്രശ്‌ന പരിഹാരത്തിന് ഉപകമ്മറ്റിയെ ചുമതലപ്പെടുത്തിയത്.

ഏതെങ്കിലും മുന്നണി ഒന്നാകെ പരസ്യമായി പിന്തുണ തേടിയാല്‍ ആ മുന്നണിക്ക് ഒപ്പം പ്രവര്‍ത്തിക്കണമെന്ന് പിജെ ജോസഫ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഉപസമിതി യോഗം നീട്ടികൊണ്ട് പോയതിനു ശേഷം തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് മനസാക്ഷി വോട്ടെന്ന പ്രഖ്യാപനം നടത്താനുള്ള ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം രൂക്ഷമായതോടെയാണ് ഇന്ന് ഉപസമിതി യോഗം ചേരാന്‍ തീരുമാനമായത്.

കെഎം മാണിയുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടിയാണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത്. കോണ്‍ഗ്രസ്സ് ദേശിയ നേതൃത്വവും ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിലെ കണക്ക് അറിയാവുന്നവര്‍ മാണിയെ അവഗണിക്കില്ലന്ന് എംഎം മണി പറഞ്ഞപ്പോള്‍, മാണി ഒപ്പം ഇല്ലെങ്കിലും വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നായിരുന്നു എംവി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതേസമയം കരുതലോടെയായിരുന്നു യുഡിഎഫിന്‍െ ചുവടുകള്‍. മാണിയുടെ പിന്തുണയില്‍ അനിശ്ചിതത്വം നില നിന്നപ്പോള്‍ തന്നെ ആര്‍ജ്ജവത്തോടെ നിലപാട് പറഞ്ഞത് സിപിഎം നേതാവ് വിഎസ് മാത്രമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *