ബൊമാകോ: പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലിയില്‍ ഫ്രാൻസ് നടത്തിയ വ്യോമാക്രമണത്തിൽ 50 ലധികം അല്‍ഖ്വയ്ദ തീവ്രവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബുർക്കിനോ ഫാസോയുടെയും നൈജറിന്റെയും അതിര്‍ത്തിക്കടുത്തുള്ള പ്രദേശത്താണ് വെള്ളിയാഴ്ച ആക്രമണം നടന്നത്. മേഖലയില്‍ കലാപം തടയാന്‍ സര്‍ക്കാര്‍ സൈനികര്‍ പാടുപെടുകയാണെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി സര്‍ക്കാര്‍ പ്രതിനിധികളെ സന്ദര്‍ശിച്ചതിന് ശേഷം പറഞ്ഞു.

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്സാണ് ആക്രമണം നടത്തിയത്. വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തതായും പ്രതിരോധമന്ത്രി പറഞ്ഞു. നാല് ഭീകരരെ പിടികൂടിയിട്ടുണ്ട്. രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് മിസൈല്‍ ആക്രമണത്തിന് എത്തിയത്. അല്‍ ഖായിദയുമായി ബന്ധപ്പെട്ട അന്‍സാറുല്‍ ഇസ്ലാം ഗ്രൂപ്പിലെ ഭീകരരെയാണു വധിച്ചത്. അതിര്‍ത്തി മേഖലയില്‍ നിരവധി മോട്ടോര്‍ബൈക്കുകളില്‍ ഭീകരര്‍ ആക്രമണത്തിനു സജ്ജരാകുന്നുവെന്നു ഡ്രോണ്‍ നിരീക്ഷണത്തില്‍ വ്യക്തമായതിനു പിന്നാലെയാണ് ആക്രമണം നടത്തിയതെന്നു പ്രതിരോധമന്ത്രി പറഞ്ഞു. ഫ്രാന്‍സിലെ നീസ് പട്ടണത്തിലെ ഒരു പള്ളിക്കു സമീപം കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ കഴുത്തറുത്തു കൊന്നിരുന്നു. അധ്യാപകന്റെ തലയറുത്ത് കൊന്നതോടെയാണ് ഇസ്ലാമിക ഭീകരവാദം ഒരു ഇടവേളയ്ക്കു ശേഷം ഫ്രാന്‍സില്‍ സജീവമായത്. പിന്നീടാണ് സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ കൊന്നത്. പിന്നീട് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് വൈദികനു നേരെ നടത്തിയ വെടിവെപ്പില്‍ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *