പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു

ന്യൂ ഡൽഹി : പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ഇതിന് മുന്നോടിയായി ഭൂമി പൂജ നടന്നു. തുടര്‍ന്ന് സര്‍വ മത പ്രാര്‍ത്ഥനയും നടന്നു. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്രമന്ത്രിമാരും പാര്‍ലമെന്റംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്കരിച്ചു.

2022ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തില്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്. വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപം ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം ഉയരുക. 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലും 971 കോടി രൂപ ചെലവിലും നിലവിലെ മന്ദിരത്തിനേക്കാള്‍ 17,000 ചതുരശ്രമീറ്റര്‍ വലുതായിരിക്കും പുതിയത്. നാല് നിലകളിലായി ഉയരുന്ന മന്ദിരത്തിന് ആറ് കവാടങ്ങളുണ്ടാകും. ലോക്സഭാ ചേംബറിന്‍റെ വലുപ്പം 3015 ചതുരശ്ര മീറ്ററാണ്. 888 അംഗങ്ങള്‍ക്ക് ഇരിപ്പിടമുണ്ടാകും. രാജ്യസഭ ചേംബറില്‍ 384 അംഗങ്ങള്‍ക്ക് ഇരിക്കാം. നിലവില്‍ ലോക്സഭയില്‍ 543ഉം രാജ്യസഭയില്‍ 245ഉം അംഗങ്ങള്‍ക്കാണ് ഇരിപ്പിടമാണുള്ളത്. പുതിയ മന്ദിരത്തില്‍ സെന്‍ട്രല്‍ ഹാളുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *