കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ അമ്പലത്തിൽ നിന്നും വിതരണം ചെയ്ത പ്രസാദം കഴിച്ച രണ്ട് പേർ മരിച്ചു. 25 പേരെ മേട്ടുപാളയത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേട്ടുപാളയത്തെ സെൽവമുത്തു മാരിയമ്മൻ ക്ഷേത്രത്തിൽ നിന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ച സ്ത്രീകളാണ് മരിച്ചത്ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മഹാദേവപുരം- നാടാർ കോളനി ശെൽവവിനായകർ, ശെൽവമുത്തു മാരിയമ്മൻ ക്ഷേത്രോത്സവത്തിനിടയിലാണ് സംഭവം. നാടാർകോളനിയിലെ ലോകനായകി(62), സാവിത്രി(60) എന്നിവരാണ് മരിച്ചത്.
പ്രസാദം ഭക്ഷിച്ച ഉടൻ ഇവർക്ക് തളർച്ചയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മേട്ടുപ്പാളയത്ത് നിന്ന് 45 കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബുധനാഴ്ച രാവിലെ ഉത്സവം ആരംഭിച്ചതിന്റെ ഭാഗമായി ഗണപതിഹോമത്തിനുള്ള അവൽ പ്രസാദം ഉണ്ടാക്കിയിരുന്നു. ഹോമം കഴിഞ്ഞ ശേഷം കൂടിനിന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്ത പ്രസാദത്തിൽ ചേർത്ത വിളക്ക്നെയ്യാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് മേട്ടുപ്പാളയം പൊലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *