16കാരിയെ 200ലേറെ പേര്‍ക്ക് പീഡിപ്പിക്കാന്‍ നല്‍കി; വന്‍ സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍

ചെന്നൈ: അച്ഛന്‍ മരിച്ച പതിനാറുകാരിയെ 200ലേറെ പേര്‍ക്കു പീഡിപ്പിക്കാന്‍ ഒത്താശചെയ്ത സെക്‌സ് റാക്കറ്റ് സംഘം തമിഴ്‌നാട് മധുരയില്‍ പിടിയില്‍. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വന്‍ സംഘത്തെ പൊലീസ് കുടുക്കിയത്. അഞ്ചു സ്ത്രീകളും ഒരു പുരുഷനും അറസ്റ്റിലായി. കഴിഞ്ഞ ദിവസമാണ് മധുര തലക്കുളം പൊലീസ് ആറംഗ പെണ്‍വാണിഭ സംഘത്തെ പിടികൂടുന്നത്. മനുഷ്യക്കടത്ത് അന്വേഷിക്കുന്ന സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഒരുമാസത്തിലേറെ സമയമെടുത്തു നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്. അന്നലക്ഷ്മി, സുമതി, അനാര്‍ക്കലി, തങ്കം, ചന്ദ്രകല, ശരവണപ്രഭു എന്നിവരാണു പിടിയിലായത്.

മധുരയില്‍നിന്നുള്ള 16കാരി നേരിട്ട ക്രൂരതകള്‍ ആരേയും ഞെട്ടിപ്പിക്കുന്നതാണ്. 12 വയസ്സ് മുതല്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണ് കണ്ടെത്തല്‍. അച്ഛന്റെ സഹോദരി 200ല്‍ അധികം പേര്‍ക്കു പെണ്‍കുട്ടിയെ കാഴ്ചവച്ചതായി റിപ്പോര്‍്ട്ടില്‍ പറയുന്നു. നാലുവര്‍ഷം മുമ്ബ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചു. അമ്മയ്ക്കു മാനസിക ദൗര്‍ബല്യംകൂടി ആയതോടെ പെണ്‍കുട്ടിയുടെ സംരക്ഷണം അച്ഛന്റെ സഹോദരി അന്നലക്ഷ്മി ഏറ്റെടുത്തു. 12 വയസ്സായതോടെ അന്നലക്ഷ്മി പെണ്‍കുട്ടിയെ വിവിധയാളുകള്‍ക്കു എത്തിച്ചു തുടങ്ങിയെന്ന് വ്യക്തമായതായി മധുര ഡെപ്യൂട്ടി കമ്മിഷണര്‍ ശിവപ്രസാദ് പറഞ്ഞു.

കൂടുതല്‍ പണം ലക്ഷ്യമിട്ടു പ്രദേശത്തെ ലൈംഗിക തൊഴിലാളിയായ സുമതിയെന്ന സ്ത്രീയുടെ അടുത്തേക്ക് പെണ്‍കുട്ടിയെ എത്തിച്ചു. പണവും മൊബൈല്‍ഫോണുകളും നല്‍കി പെണ്‍കുട്ടിയെ പാട്ടിലാക്കിയ സംഘം പിന്നീട് ലോറിത്താവളങ്ങളിലടക്കം എത്തിച്ചായിരുന്നു ഇടപാടുകള്‍. സുമതി സുഹൃത്തുക്കളായ അനാര്‍ക്കലി, തങ്കം, ചന്ദ്രകല എന്നിവര്‍ക്കു കൈമാറി. ഇവരും ഇടപാടുകാര്‍ക്കായി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി. ഡ്രൈവറായ ശരവണപ്രഭു എന്നയാളായിരുന്നു ആംബുലന്‍സില്‍ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ എത്തിച്ചിരുന്നത്. സംഘത്തില്‍പെട്ട ഓട്ടോ ഡ്രൈവറായ ചിന്നതമ്ബി കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത മുഴുവന്‍ ആളുകളെയും തിരിച്ചറിയാനും പൊലീസ് ശ്രമം തുടങ്ങി. ഫോണുകളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *