ന്യൂഡല്‍ഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മരിച്ചത് വീടിന്റെ നാലാം നിലയില്‍ നിന്ന് വീണെന്ന് ഡല്‍ഹി പൊലീസ്. ഡല്‍ഹിയിലെ വീടിന്റെ നാലാം നിലയില്‍ നിന്നാണ് അദ്ദേഹം വീണത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തി വിദ​ഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമാര്‍ട്ടം നടത്തിയെന്നും മരണത്തില്‍ ദുരൂഹത സംശയിക്കുന്നില്ലെന്നും ഡല്‍ഹി പൊലീസിനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ജോര്‍ജ് കെട്ടിടത്തില്‍ നിന്ന് വീണ് മരിക്കുന്നത്. 71 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് കെട്ടിടത്തില്‍ നിന്ന് വീണത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡല്‍ഹി പൊലീസ് പരിശോധന നടത്തിയിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തു. ബന്ധുക്കള്‍ക്ക് ആര്‍ക്കും മറ്റ് സംശയങ്ങളില്ലാത്തതിനാല്‍ തുടരന്വേഷണം ഉണ്ടാകില്ലെന്നാണ് സൂചന.

https://youtu.be/aVhWNZmt9Y4

ജോര്‍ജ് മുത്തൂറ്റിന്റെ മൃതദേഹം ഞായറാഴ്ച പനമ്ബിള്ളി നഗറില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാണ് പത്തനംതിട്ട കോഴഞ്ചേരിയിലേയ്ക്കു കൊണ്ടുപോയത്. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കോഴഞ്ചേരി സെന്റ് മാത്യൂസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍. ന്യൂഡല്‍ഹിയിലെ സെന്റ് ജോര്‍ജ്‌സ് ഹൈസ്‌കൂള്‍ ഡയറക്ടര്‍ സാറ ജോര്‍ജ് മുത്തൂറ്റാണ് ഭാര്യ. മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം.ജോര്‍ജ്, ഗ്രൂപ്പ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്, പരേതനായ പോള്‍ മുത്തൂറ്റ് ജോര്‍ജ് എന്നിവരാണ് മക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *