കോഴിക്കോട്ട് ബ്യൂട്ടിപാര്‍ലറില്‍ കയറി വയറുവേദന അഭിനയിച്ച്‌ കവര്‍ന്നത് 60,000 രൂപയും 5 പവനും; യുവതി പോലീസ് പിടിയില്‍

കോഴിക്കോട്: ബ്യൂട്ടിപാര്‍ലറില്‍ കവര്‍ച്ച നടത്തി മുങ്ങിയ യുവതി പൊലീസ് പിടിയില്‍. കോഴിക്കോടുള്ള സഹേലി ബ്യൂട്ടി പാര്‍ലറില്‍ നിന്ന് 5 പവന്‍ ആഭരണവും 60,000 രൂപയും കവര്‍ന്ന കേസിലാണ് കടലുണ്ടി അംബാളി വീട്ടില്‍ അഞ്ജന (23) പിടിയിലായത്. അഞ്ച് മാസത്തിന് ശേഷമാണ് യുവതിയെ പൊലീസ് പിടികൂടുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 24നാണ് സഹേലി ബ്യൂട്ടി പാര്‍ലറില്‍ ഹെന്ന ട്രീറ്റ്മെന്റിനായി യുവതി എത്തിയത്. വയറുവേദന അനുഭവപ്പെടുന്നു എന്ന് പറഞ്ഞ് ബ്യൂട്ടീഷ്യനോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുത്ത് വരുമ്ബോഴേക്കും ബാഗില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും യുവതി കൈക്കലാക്കുകയായിരുന്നു.


സംഭവത്തില്‍ ചേവായൂര്‍ പൊലീസാണ് അന്വേഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടേയും പൊലീസിനു ലഭിച്ച വിവര പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബ്യൂട്ടിപാര്‍ലറിന് സമീപങ്ങളിലുള്ള ക്യാമറകളും ഏകദേശ രൂപവും സ്കൂട്ടറിനെ കുറിച്ചും ലഭിച്ച വിവരങ്ങള്‍ ചേര്‍ത്താണ് പ്രതിയെ കണ്ടെത്തിയത്. നൂറിലേറെ ക്യാമറാ ദൃശ്യങ്ങളാണ് പൊലീസ് ഇതിനായി പരിശോധിച്ചത്.

ചേവായൂര്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി.വിജയകുമാര്‍, എസ്‌ഐ എന്‍.അജീഷ് കുമാര്‍, സീനിയര്‍ സിപിഒ രാജീവ് കുമാര്‍ പാലത്ത്, വി.ജി.മഞ്ജു വിജി, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, എം.ഷാലു, എ.പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത് , പി.ശ്രീജിത്ത്, പി.ടി.ഷഹീര്‍, എ.വി.സുമേഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *