ദക്ഷിണേന്ത്യയില്‍ അധികാരം നേടുകയാണ് ബി.ജെ.പിയുടെ ഭാവിയിലെ ലക്ഷ്യം: അമിത് ഷാ

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ അധികാരം നേടുക എന്നതാണ് ബി.ജെ.പിയുടെ ഭാവിയിലെ ലക്ഷ്യമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയെ പുതിയ വെളിച്ചത്തിലേക്ക് നയിച്ചു. ബിജെപി ഇന്ത്യക്ക് സ്ഥിരതയാര്‍ന്ന സര്‍ക്കാരിനെ നല്‍കി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ മൂലം 22 കോടി പാവപ്പെട്ട കൂടുംബങ്ങള്‍ക്ക് ഗുണം ലഭിച്ചുവെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തില്‍ ഭരണനേട്ടങ്ങള്‍ അറിയിക്കാനായി വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.

കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന, ഒഡീഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നേട്ടമുണ്ടാക്കി. ഇവിടങ്ങളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഡല്‍ഹിയില്‍ ഞങ്ങളുടെ ഭരണകാലത്ത് അഴിമതിയില്ല. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞു. കര്‍ഷകര്‍ക്കു നല്‍കിയ വാഗ്ദാനം പാലിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയവ മികച്ച സാമ്പത്തിക പരിഷ്‌ക്കരണങ്ങളായിരുന്നു. ജനങ്ങള്‍ ബി.ജെ.പി ഭരണത്തില്‍ സന്തുഷ്ടരാണ് എന്നതിന്റെ തെളിവാണ് പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ പാര്‍ട്ടിയുടെ വിജയങ്ങള്‍. ടി.ഡി.പി പോയാലും എന്‍.ഡി.എ ഇപ്പോഴും ശക്തമാണ്. യു.പിയില്‍ രണ്ട് പിള്ളേര്‍ ചേര്‍ന്ന് ഞങ്ങള്‍ക്കെതിരെ മത്സരിച്ചിട്ടും ബി.ജെ.പി വിജയിച്ചു. രാമജന്‍മഭൂമി വിഷയത്തില്‍ കോടതി വിധി മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *