സലാല: ഒമാനില്‍ മെകുനു ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. ശക്തമായി വീശിയ കാറ്റിലും മഴയിലും യെമനില്‍ ഏഴു പേരും ഒമാനില്‍ മൂന്നു പേരും മരിച്ചു. ഇതില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണ്. ഇന്ത്യക്കാരും സുഡാനികളുമടക്കം 19 പേരെ യെമനില്‍ കാണാതായിട്ടുണ്ട്. പന്ത്രണ്ടു വയസുള്ള കുട്ടിയടക്കം മൂന്നുപേരാണ് ഒമാനില്‍ മരിച്ചത്. ശക്തമായ കാറ്റില്‍ ചുവരില്‍ തലയിടിച്ചാണ് കുട്ടി മരിച്ചത്.

ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ 48 മണിക്കൂര്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കടല്‍ നിരപ്പ് ഉയരുകയും ശക്തമായ തിരമാലയുണ്ടാകുകയും ചെയ്യും. മൂന്ന് മുതല്‍ അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഗ്രാമങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്. ഒട്ടേറെപ്പേര്‍ വീടുപേക്ഷിച്ച് പലായനം ചെയ്തിട്ടുണ്ട്. ദ്വീപ് തികച്ചും ഒറ്റപ്പെട്ട നിലയിലാണ്. കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്ത സ്‌കോട്ര ദ്വീപില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

മെകുനു കൊടുങ്കാറ്റ് ദോഫാര്‍ ഗവര്‍ണറേറ്റിലെ റസ്‌യൂത്ത്, റഖ്‌യൂത്ത് മേഖലയില്‍ പ്രവേശിച്ചതായി അധികൃതര്‍ അറിയിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് ദീപ്, ഐഎന്‍എസ് കൊച്ചി എന്നീ കപ്പലുകള്‍ സലാലയിലേക്ക് തിരിച്ചിട്ടുണ്ട്. മരുന്നും വെള്ളവും ഭക്ഷണവുമടക്കമുള്ള അവശ്യസാധനങ്ങളുമായാണ് കപ്പലുകള്‍ തിരിച്ചിട്ടുള്ളത്. ഒമാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റാണ് മെകുനു.

Leave a Reply

Your email address will not be published. Required fields are marked *