ഒഡിഷ 400 , തെലുങ്കാന 500 , മഹാരാഷ്ട്രയില്‍ 500 മുതല്‍ 800 വരെ, യു.പിയില്‍ 500 മുതല്‍ 700 വരെ,ഡല്‍ഹിയില്‍ 800 മുതല്‍ 1200 വരെ, കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ 1700 ! ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് കേരളത്തിൽ ഉയര്‍ന്ന നിരക്ക് : സ്വകാര്യ സ്ഥാപനങ്ങളുടെ തീവെട്ടിക്കൊള്ള”
ഇടപെടാതെ സംസ്ഥാന സർക്കാർ 

ന്യൂസ് ബ്യുറോ ഈവനിംഗ് കേരള

EVENING KERALA NEWS |  കോവിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്‍റെ നിരക്കില്‍ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ തീവെട്ടിക്കൊള്ള നടത്തുന്നുവെന്ന് ആക്ഷേപം ഉയരുന്നു . മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ സ്വകാര്യ ആശുപത്രികളും ലാബുകളും വളരെ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യമുയരുന്നത്.

കോവിഡിന്റെ രണ്ടാംതരംഗത്തിൽ സംസ്ഥാനം വിറങ്ങലിച്ചു നിൽക്കുമ്പോൾ , പ്രതിദിന നിരക്ക് 30,000 കടന്നിരിക്കുന്നു സമയത്തും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്‍റെ നിരക്കില്‍ കുറവ് വരുത്താന്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ തയാറാകുന്നില്ല. ജി.എസ്.ടി ഉള്‍പ്പെടെ ആര്‍.ടി.പി ഡി.ആര്‍ ടെസ്റ്റിന് 400 രൂപയെ ഒഡിഷ സർക്കാർ ഈടാക്കുന്നുള്ളു. ഇക്കാര്യത്തില്‍ ഏറ്റവും താഴ്ന്ന നിരക്ക് നിശ്ചയിച്ചത് ഒഡിഷ സര്‍ക്കരാണ്. മറ്റു സംസ്ഥാനങ്ങളെടുത്താല്‍ മഹാരാഷ്ട്രയില്‍ 500 മുതല്‍ 800 വരെയാണ് ടെസ്റ്റിന് ഈടാക്കുന്നത്. യു.പിയില്‍ 500 മുതല്‍ 700 വരെയും ഹരിയാനയിലും തെലുങ്കാനയിലും 500ഉം ഡെല്‍ഹിയില്‍ 800 മുതല്‍ 1200 വരെയുമാണ് നിരക്ക് നിശ്ചയിച്ചത്. എന്നാല്‍, കേരളത്തിലെ സ്വകാര്യ ആശുപത്രിയില്‍ 1700 രൂപയാണ്. ചില ഹോസ്പിറ്റലുകളിൽ രണ്ടായിരത്തിനോട് അടുത്തും ചാർജ് ഈടാക്കുന്നു.വിരലിലെണ്ണാവുന്ന ചില ഹോസ്പിറ്റലുകൾ ചാരിറ്റി ലെവലിലും മറ്റുമായി ഈ നിരക്കിൽ നിന്ന് കുറച്ചും ചെയ്തിട്ടുണ്ടെന്നും ഈവനിംഗ് കേരളയോട് അഭിപ്രായപ്പെട്ടു.

കേരളം, ഡല്‍ഹി എന്നിവയടക്കം സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് സൗജന്യമാണ്. അവിടത്തെ വലിയ തിരക്കും റിസൾട്ട് സമയം എടുക്കുന്നതും ജനങ്ങളെ സ്വകാര്യ ഹോസ്പിറ്റലുകളിലേക്കും എത്തിക്കുകയാണ് .

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് തുടക്കത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരക്ക് 4500- 5000 രൂപയായിരുന്നു. അത് സര്‍ക്കാര്‍ ഇടപെട്ട് കുറക്കുകയായിരുന്നു.  ഒഡിഷയില്‍ ആദ്യം 4500ല്‍ നിന്നും 2200ലേക്കും പിന്നീട് 1200ലേക്കും ഏറ്റവുമൊടുവില്‍ 400 രൂപയിലേക്കും നിരക്ക് താഴ്ത്തി. അതിന് സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കി.ഇക്കാര്യത്തില്‍ ഫെബ്രുവരി എട്ടിന് കേരള ഹൈകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് 1500 രൂപയായിരുന്ന ടെസ്റ്റിന്‍റെ നിരക്ക് 1700 രൂപയായി ഉയര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.ആര്‍.ടി.പി.സി.ആര്‍ കിറ്റിന്‍റെ വില 1200 രൂപയില്‍ നിന്നും കേവലം 46 രൂപയായി കുറച്ചിട്ടുമുണ്ട്.

പ്രതിദിന ടെസ്റ്റുകളുടെ എണ്ണം വര്‍ധിച്ചതോടെ കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എം.എസ്.സി.എല്‍) പുറത്തുനിന്നും സ്വകാര്യ മൊബൈല്‍ ടെസ്റ്റിങ് ലാബുകളെ ഏര്‍പ്പെടുത്തി. സാന്‍ഡര്‍ മെഡിക് എയ്ഡ്സ് എന്ന സ്ഥാപനം 448.2 രൂപയ്ക്ക് സര്‍ക്കാറിനുവേണ്ടി പരിശോധന നടത്തി. സ്വകാര്യ സ്ഥാപനത്തിന് തങ്ങളുടെ ലാഭവിഹിതം ഈടാക്കിയാല്‍ തന്നെയും 450 രൂപയ്ക്ക് കേരളത്തില്‍ പരിശോധന നടത്താന്‍ സാധിക്കുമെന്നാണ് ഇതില്‍നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. പലരും ഈ കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും സർക്കാർ ഇതുവരെ ഒരു നടപടിയും എടുത്തതായി കാണുന്നില്ല. കോവിഡ് ദേശീയ ദുരന്തമായി മാറിയ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികള്‍ അന്യായമായ നിരക്കുകള്‍ ഏര്‍പ്പെടുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.

Leave a Reply

Your email address will not be published. Required fields are marked *