മിന്നും പ്രതികാരവുമായി കെ കെ രമ നിയമസഭയിലേക്ക്; സഖാവ് ടിപി ചന്ദ്രശേഖരനാണ് വിജയിച്ചതെന്ന് രമ

രക്തസാക്ഷികളുടെ ഹൃദയരക്തംകൊണ്ട് ചെഞ്ചായമണിഞ്ഞ ഒഞ്ചിയത്തിന്റെ മണ്ണില്‍ മറ്റൊരു ചരിത്രം എഴുതിച്ചേര്‍ത്ത് സിപിഎമ്മിനാല്‍ അറുകൊല ചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്‍ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ പത്‌നി കെ കെ രമ നിയമസഭയിലേക്ക്. ടി പി കൊല്ലപ്പെട്ടിട്ട് 9 വര്‍ഷം തികയുമ്ബോഴാണ് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ മധുരപ്രതികാരം തീര്‍ത്ത് കെ കെ രമ വിജയതീരത്തേക്ക് എത്തുന്നത്. മണ്ഡല ചരിത്രത്തില്‍ നാളിതുവരെ ഇടതിനെയല്ലാതെ സ്വീകരിച്ച ചരിത്രമില്ലാത്ത വടകരുടെ ചുവന്ന മണ്ണ് കെ കെ രമയിലൂടേയും ആര്‍എംപിയിലൂടേയും യുഡിഎഫിന് ചുവപ്പ് പരവതാനി വിരിച്ചിരിക്കുകയാണ്. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട അന്ന് മുതല്‍ കൊലപാതക രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലത്തില്‍ നിന്ന് ചന്ദ്രശേഖരന്റെ ഭാര്യ തന്നെ നിയമസഭയിലേക്ക് ഉറപ്പിച്ചപ്പോള്‍ അത് സിപിഎമ്മിനേല്‍ക്കുന്ന രാഷ്ട്രീയ തിരിച്ചടി കൂടിയായി.

‘വടകരയില്‍ ടിപി ചന്ദ്രശേഖരനാണ് വിജയിച്ചത്.ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് വലിയ പിന്തുണയാണ്. കക്ഷി രാഷ്ട്ര ഭേദമന്യയുള്ള പിന്തുണയാണ്. ഈ നാടിന്റെ പ്രിയ സഖാവ് ചന്ദ്രശേഖരന്റെ വിജയമാണിത്. പോസ്റ്റല്‍ വോട്ടിന്റെ കാര്യം അറിയില്ല. വടകരയില്‍ ശാന്തിക്കും സമാധാനത്തിനും ഐക്യത്തിനും വേണ്ടി വോട്ട് ചെയ്തവര്‍ക്ക് നന്ദി.’ എന്നാണ് കെ കെ രമയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *