തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെയുള്ള ലോക്ഡൗൺ പിൻവലിച്ച് 17 മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിക്കും. ടിപിആർ 30ന് മുകളിലുള്ള സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണായിരിക്കും. ടിപിആർ 20ന് മുകളിലാണെങ്കിൽ സമ്പൂർണ ലോക്ഡൗൺ. 8നും 20നും ഇടയിൽ ടിപിആർ ആണെങ്കിൽ ഭാഗിക നിയന്ത്രണം. എട്ടിൽ താഴെയുള്ള സ്ഥാപനങ്ങളെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കും.
പുതിയ ഇളവുകൾ: ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗണ്‍ തുടരും. അവശ്യവസ്തുക്കളുടെ കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം. ബെവ്കോ ഓട്ട്‌ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവർത്തിക്കുക. പ്രവൃത്തി സമയം രാവിലെ 9 വരെ വൈകിട്ട് 7 വരെ. ഷോപ്പിങ് മാളുകൾ തുറക്കില്ല. ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ തോതിൽ അനുവദിക്കും. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല. അക്ഷയകേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കാം. സെക്രട്ടേറയറ്റിൽ 50 ജീവനക്കാർ ഹാജരാകണം. വിവാഹത്തിനും മരണാന്തര ചടങ്ങുകൾക്കും 20 പേർ മാത്രം.

