ചെന്നൈ : അശ്ലീല പദപ്രയോഗങ്ങള്‍ നടത്തി സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബര്‍ ഒളിവില്‍.പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങള്‍ വരുമാനം നേടുന്ന പബ്ജി മദന്‍ എന്ന ഒ.പി. മദനാണ് കളിക്കിടെ സഹകളിക്കാരായ സ്ത്രീകളോട് അശ്ലീലം പറഞ്ഞത്. ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള പബ്ജി ഗെയിം വി.പി.എന്‍. സെര്‍വറുകള്‍ ഉപയോഗിച്ച്‌ അനധികൃതമായാണ് പ്രതി കളിച്ചിരുന്നത്. ഗെയിം കളിക്കിടെ സഹകളിക്കാരുമായി നടത്തുന്ന ദ്വയാര്‍ഥ, അശ്ലീല പ്രയോഗങ്ങളുമായിരുന്നു മദന്റെ പബ്ജി 18 പ്ലസ് എന്ന ചാനലിന്റെ പ്രത്യേകത. പദപ്രയോഗങ്ങള്‍ പരിധി വിട്ടതോടെ സഹകളിക്കാരി ചെന്നൈ പൊലീസില്‍ പരാതി നല്‍കി. തൊട്ടുപിറകെ 150 സ്ത്രീകള്‍ പൊലീസിനെ സമീപിച്ചു. ഇതോടെയാണ് പൊലീസ് തിരച്ചില്‍ തുടങ്ങിയത്.

ഇതോടെ തന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മദന്‍ യൂട്യൂബ് ലൈവില്‍ എത്തി വെല്ലുവിളിച്ചതോടെ കേസന്വേഷണം ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗം ഏറ്റെടുത്തു. ഐ.ടി നിയമത്തിലെ 4 വകുപ്പുകളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. കൂടാതെ നിരോധിത ഗെയിം കളിച്ചതിനും കേസുണ്ട്. മദനു വേണ്ടി തിരച്ചില്‍ തുടരുന്നതിനിടെ ഭാര്യ കൃതികയെ പൊലീസ് സേലത്തു വെച്ച്‌ പിടികൂടി. യൂട്യൂബ് ചാനലിന്റെ രജിസ്ട്രേഷന്‍ ഭാര്യയുടെ പേരിലാണെന്ന് കണ്ടെത്തിയതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നു ലാപ്ടോപ്, ഹാര്‍ഡ്ഡിസ്ക്, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ യൂട്യൂബ് ചാനല്‍ മരവിപ്പിക്കാനും പൊലീസ് നീക്കം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *