കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തെ തുടർന്ന് പുറത്തുവന്ന സ്വർണക്കവർച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചെർപ്പുളശ്ശേരി സ്വദേശി ഫിജാസിനെയാണ് അറസ്റ്റ് ചെയ്തത്. ചെർപ്പുളശ്ശേരി സംഘവുമായി കൊടുവള്ളി സംഘത്തെ ബന്ധപ്പെടുത്തിയത് ഫിജാസാണെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. പോലീസ് അന്വേഷിക്കുന്ന സർണക്കവർച്ച സംഘതലവൻ സൂഫിയാന്റെ സഹോദരനാണ് ഫിജാസ്. കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനിലാണ് ഫിജാസ് നിലവിലുള്ളത്. സ്വർണക്കടത്തിനായി സംഘം വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. ടിഡിവൈ എന്ന പേരിലെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇവർ കവർച്ച ആസൂത്രണം ചെയ്തത്. സൂഫിയാനാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ നിന്ന് സ്വർണം വാങ്ങാൻ വരുന്നവരും സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും അടക്കം 15 പേരടങ്ങുന്ന മൂന്ന് സംഘമാണ് വാഹനത്തിൽ എത്തിയത്.

ജൂൺ 21ന് പുലർച്ചെ 4.30നു എയർപോർട്ട് റോഡിലെ പുളിഞ്ചോട് വളവിനു സമീപത്താണ് അപകടം ഉണ്ടായത്. ബൊലേറോ ജീപ്പും സിമന്റ് കയറ്റി വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് പട്ടാമ്പി കാവും കുളം മുഹമ്മദ് ഷഹീർ (26), ചെർപ്പുളശ്ശേരി താഹിർ (23), മുളയൻകാവ് വടക്കേതിൽ നാസർ (28), മുളയൻകാവ് ചെമ്മക്കുഴി ഇടുംതറ സുബൈർ, ചെർപ്പുളശ്ശേരി ഹസൈനാർ എന്നിവരാണ് മരിച്ചത്. സംഘത്തിലെ എട്ട് പേർ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *