സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; നിയന്ത്രണം കടുപ്പിക്കും

തിരുവനന്തപുരം∙ ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയ ശേഷം കോവിഡ് വ്യാപനം വര്‍ധിക്കുന്നുവെന്ന വിലയിരുത്തലില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കാന്‍ സര്‍ക്കാ‍ര്‍ ഒരുങ്ങുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ല്‍ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്ന നിര്‍ദേശമാണ് വിദഗ്ധര്‍ മുന്നോട്ടു വച്ചത്.

10-15ല്‍ ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങളും വേണം. ടിപിആര്‍ 5നു താഴെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ മാത്രമായിരിക്കും ഇളവുകള്‍ അനുവദിക്കുക. നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച്‌ തീരുമാനമെടുക്കും. തൊഴില്‍ മേഖലയിലെ പ്രതിസന്ധി കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനം.

നിലവില്‍ പോസിറ്റിവിറ്റി നിരക്ക് 24നു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണം. മറ്റു തദ്ദേശസ്ഥാപനങ്ങളില്‍ ഇളവ് അനുവദിച്ചതോടെ കോവിഡ് വ്യാപനം വര്‍ധിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഒരാഴ്ചയോളമായി സംസ്ഥാന തലത്തിലുള്ള പോസിറ്റിവിറ്റി നിരക്ക് 10നു മുകളില്‍ തുടരുകയാണ്. 21ന് 9.63 ആയിരുന്ന ടിപിആര്‍ പിന്നീട് ഉയര്‍ന്ന് ശരാശരി 10.4 ആയി. ഒരാഴ്ചയ്ക്കകം ഇത് 7നു താഴെയെത്തുമെന്ന കണക്കുകൂട്ടല്‍ തെറ്റിയതോടെയാണ് വീണ്ടും നിബന്ധനകള്‍ കര്‍ശനമാക്കുന്നത്. കഴിഞ്ഞയാഴ്ചയിലെ ദേശീയ ശരാശരി 2.97% മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *