‘ജവാന്‍’ വീണ്ടുമെത്തുന്നു, തിങ്കളാഴ്ച മുതല്‍ ഉത്പാദനം തുടങ്ങും

പത്തനംതിട്ട: തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് കടത്തിൽ ജനറല്‍ മാനേജര്‍ അടക്കം മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. ജനറൽ മാനേജര്‍ അലക്‌സ് പി എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡക്ഷന്‍ മാനേജർ മേഘാ മുരളി എന്നിവർക്കെതിരെയാണ് നടപടി. കെഎസ്ബിസി എംഡി യോഗേഷ് യാദവാണ് ജീവനക്കാര്‍ക്ക് എതിരെ നടപടിയെടുത്തത്. നിലവിൽ സസ്പെൻഷനിലായ മൂന്ന് ഉദ്യോഗസ്ഥരും ഒളിവിലാണ്. നിര്‍ത്തിവെച്ച മദ്യഉത്പദാനം തിങ്കളാഴ്ച പുനരാരംഭിക്കും. കേരള സംസ്ഥാന ബീവറേജസ് കോർപ്പറേഷന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജവാൻ റം ആണ് ഉത്പാദിപ്പിക്കുന്നത്.

പത്ത് സ്ഥിരം ജീവനക്കാർ, 28 താത്കാലിക ജീവനക്കാർ, 117 കരാർ ജീവനക്കാർ എന്നിവരാണ് സഥാപനത്തിലുള്ളത്. കഴിഞ്ഞ ദിവസം പുളിക്കീഴിലേക്കെത്തിച്ച രണ്ട് ടാങ്കർ ലോറികളിൽ നിന്നാണ് പ്രതികൾ സ്പിരിറ്റ് കടത്തിയത്. നാൽപ്പതിനായിരം ലിറ്റർ വീതമുള്ള രണ്ട് ടാങ്കറുകളും ലോ‍ഡ് ഉൾപ്പടെ പൊലീസ് കസ്റ്റഡിയിലാണ്. ഇതോടെ സ്പിരിറ്റിനും ക്ഷാമം ആയി. തുടർന്നാണ് ഉത്പാദനം നിർത്താൻ കെഎസ്ബിസി നിർദേശം നൽകിയത്. എന്നാല്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും മദ്യഉത്പാദനം ആരംഭിക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *