തിരൂർ: ബീവറേജ് ഔട്ട് ലെറ്റിന് മുന്നിൽ വിവാഹ വേഷത്തിലെത്തിയ കല്യാണപ്പെണ്ണിനെയും ചെക്കനെയും കണ്ട് നാട്ടുകാർ ആദ്യമൊന്ന് അമ്പരന്നു. കാര്യമന്വേഷിച്ചതോടെ സംഭവം നാട്ടുകാർക്കും പിടികിട്ടി. പൊന്നാനി സ്വദേശികളായ ഇസ്ഹാഖും ഫവാസും വിവാഹ വേഷത്തിൽ തിരൂർ കെ.ജി. പടിയിലെ ബീവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലെത്തിയത് പ്രതിഷേധത്തിന്റെ ഭാ​ഗമായാണ്. വിവാഹത്തിന് 20 പേർക്കേ പങ്കെടുക്കാവൂ എന്ന വിവേചനത്തിൽ പ്രതിഷേധിച്ച് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ നടത്തിയ സമരമായിരുന്നു നടന്നത്.

ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ തിരൂർ കെ.ജി. പടിയിലെ ബീവറേജസ് ഔട്ട്‌ലെറ്റിനു മുമ്പിൽ നടത്തിയ ശ്രദ്ധക്ഷണിക്കൽ സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധമാണ് വേറിട്ടതായത്. സംഘടനാപ്രവർത്തകരായ പൊന്നാനി സ്വദേശികളായ ഇസ്ഹാഖ് വരനായും ഫവാസ് വധുവായും വേഷമിട്ടെത്തുകയായിരുന്നു. ബീവറേജിൽ ആയിരങ്ങൾക്ക് വരിനിന്ന് മദ്യംവാങ്ങാം, കല്യാണത്തിന് 20 പേർക്കേ പങ്കെടുക്കാവൂ എന്ന വിവേചനത്തിൽ പ്രതിഷേധിച്ചാണ് സമരവേദി ബീവറേജ് ഔട്ട്‌ലെറ്റിന് മുമ്പിലാക്കിയത്.

കാറ്ററിങ് മേഖലയെ സംരക്ഷിക്കുക, കാറ്ററിങ് മേഖലയെ ചെറുകിട വ്യവസായമായി അംഗീകരിക്കുക, ഹാളുകളുടെ വലിപ്പത്തിനനുസരിച്ച് മാനദണ്ഡം പാലിച്ച് വിവാഹങ്ങൾക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. പ്രതീകാത്മക വിവാഹസത്കാര ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. കുറുക്കോളി മൊയ്തീൻ എം.എൽ.എ. പ്രതിഷേധസമരം ഉദ്ഘാടനംചെയ്തു. സംഘടനയുടെ ജില്ലാസെക്രട്ടറി സലീം ബ്രദേഴ്സ് അധ്യക്ഷതവഹിച്ചു. കെ.എച്ച്.ജി.ഒ.എ. ജില്ലാസെക്രട്ടറി ആർ. ഇബ്രാഹിംകുട്ടി, മുഹമ്മദ്, ഷമീർ, നാസർ ബിസ്മി, മജീദ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *