ഇനിമുതല്‍ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നികുതി നല്‍കണം. ആഫ്രിക്കന്‍ രാഷ്ട്രമായ ഉഗാണ്ടയിലാണ് നവമാധ്യമങ്ങള്‍ക്ക് നികുതി നല്‍കണമെന്ന നിയമം നിലവില്‍ വന്നത്. ഇതു സംബന്ധിച്ച് ഉഗാണ്ട പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തിക്കഴിഞ്ഞു.

ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ് തുടങ്ങിയ വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിന് ഒരു ദിവസം 200 ഷില്ലിംഗ്‌സാണ് ഉപയോക്താവ് സര്‍ക്കാരിനു നികുതിയായി നല്‍കേണ്ടത്.

ഒരു വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ ഇത് ഏകദേശം 19 ഡോളറിനടുത്ത് വരും. ലോകബാങ്കിന്റെ 2016ലെ കണക്കനുസരിച്ച് രാജ്യത്തെ പൗരന്‍മാരുടെ ആളോഹരി വരുമാനം 615 ഡോളര്‍ മാത്രമാണ് എന്നിരിക്കെയാണ് സര്‍ക്കാര്‍ പുതിയ നികുതി ഏര്‍പ്പെടുത്തിയത്.

നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായാണ് നീക്കമെന്ന് സര്‍ക്കാര്‍ വാദിക്കുന്നുണ്ടെങ്കിലും, വിമര്‍ശനങ്ങളില്‍നിന്നു രക്ഷപ്പെടാനുള്ള പ്രസിഡന്റ് യൊവേരി മുസെവേനിയുടെ തന്ത്രമാണ് ഈ അധിക നികുതിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ജൂലൈ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പുതുക്കിയ നികുതി നിരക്കുകള്‍ നിലവില്‍ വരും. മൊബൈല്‍ സേവന ദാതാക്കളുമായി കൂടിച്ചേര്‍ന്നാണു സര്‍ക്കാര്‍ നികുതി പിരിച്ചെടുക്കുന്നത്. ഇതാദ്യമായിട്ടാണ് ഒരു രാജ്യം സമൂഹമാധ്യമ ഉപയോഗത്തിന് നികുതി ഏര്‍പ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *