തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സംസ്ഥാന നേതാക്കൾക്ക് വീഴ്ചയുണ്ടായതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. എസി മൊയ്തീൻ, ബേബി ജോൺ എന്നിവർക്ക് ജാഗ്രതക്കുറവുണ്ടായതായാണ് കമ്മറ്റിയുടെ വിലയിരുത്തൽ. ജില്ലാ കമ്മറ്റിക്ക് കാര്യങ്ങൾ സംസ്ഥാന സമിതിയെ ബോധിപ്പിക്കുന്നതിൽ വീഴ്ച ഉണ്ടായതായും സെക്രട്ടറിയേറ്റ് വിലയിരുത്തി.

മുന്നൂറ് കോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയിട്ടും അത് ഗൗരവമില്ലാത്ത ഒറ്റപ്പെട്ട സംഭവമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. മുഖ്യമന്ത്രിയും ഇത് ആവർത്തിച്ചു. പാർട്ടി സെക്രട്ടറിയേറ്റിൽ വിഷയം ചർച്ച ചെയ്തപ്പോൾ ജില്ലാ പ്രതിനിധികളായ എസി മൊയ്തീനും ബേബി ജോണും വിഷയത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്നും പ്രശ്നം നിസാരമാണെന്നുമായിരുന്നു ധരിപ്പിച്ചത്.

എന്നാൽ വിഷയം അതീവ ഗൗരവമുള്ളതാണെന്നും മുൻമന്ത്രി ഉൾപ്പെടെയുള്ളവർക്ക് വിഷയത്തിൽ പങ്കുണ്ടെന്നും പുറത്തു വന്നതോടെയാണ് സിപിഎം യഥാർത്ഥത്തിൽ പ്രതിരോധത്തിലായത്. ഇതിന് പിന്നാലെയാണ് നേതാക്കൾക്കൾക്കും ജില്ലാ കമ്മറ്റിക്കും വീഴ്ചയുണ്ടായതായി സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. പാർട്ടിയുടേയും സർക്കാരിൻ്റേയും പ്രതിച്ഛായയെ കാര്യമായി ബാധിച്ചതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റ് വിലയിരുത്തൽ പുറത്തുവന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് സഹകരണ സ്ഥാപനങ്ങൾ. ഇത്തരം സ്ഥാപനങ്ങളിൽ നേതാക്കൾ ഇടപെട്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണവും അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

എന്നാൽ മുൻ മന്ത്രി എസി മൊയ്തീൻ, സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ എന്നിവർക്കെതിരെ ആരോപണവും തെളിവും പുറത്തുവന്ന സാഹചര്യത്തിൽ വീണ്ടും യോഗം വിളിക്കാനൊരുങ്ങുകയാണ് സംസ്ഥാന നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *