അസമിൽ ഭൂമി കൈയേറ്റം ആരോപിച്ച് നടക്കുന്ന കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവെച്ച് കൊന്നയാളുടെ മൃതദേഹത്തിൽ കയറി നിന്ന് ചവിട്ടി മെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. ജില്ല ഭരണകൂടം നിയമിച്ച ബിജയ് ശങ്കര്‍ ബനിയ എന്ന ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായത്. നടുക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെയാണ് ഇയാള്‍ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെയാണ് ധറാങ്ങിലെ സിപാജറില്‍ സര്‍ക്കാര്‍ കുടിയൊഴിപ്പിച്ച 800ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലീസ് വെടിവെച്ചത്. സദ്ദാം ഹുസൈന്‍, ശൈഖ് ഫരീദ് എന്നീ രണ്ടു പ്രദേശവാസികള്‍ തല്‍ക്ഷണം കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഒരാളുടെ മൃതദേഹമാണ് ക്രൂരമായി അപമാനിക്കപ്പെട്ടത്.

വെടിയേറ്റ് നിലത്തു വീണ ഇയാളെ ഇരുപതോളം പൊലീസുകാര്‍ വളഞ്ഞിട്ടു തല്ലി. ഇതിനിടെയാണ് സംഘര്‍ഷ രംഗങ്ങള്‍ പകര്‍ത്താന്‍ സര്‍ക്കാര്‍ നിയമിച്ച ക്യാമറാമാനായ ബിജോയ് ബോണിയ കണ്ണില്‍ ചോരയില്ലാത്ത ക്രൂരകൃത്യം ചെയ്തത്. മരിച്ചയാളുടെ നെഞ്ചില്‍ ചവിട്ടുകയും ചാടുകയും ഇടിക്കുകയും ചെയ്യുന്നതായിരുന്നു പുറത്തുവന്ന വന്ന ദൃശ്യങ്ങൾ. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണത്തിന് അസം സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍, ഒഴിപ്പിക്കലില്‍ മാറ്റമുണ്ടാവില്ലെന്നും പൊലീസ് അവരുടെ ജോലിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *