നരേന്ദ്രമോദിയെയും അമിത് ഷായെയും രാജ്യത്തിന് ആവശ്യമില്ല: ശിവസേന

മുംബൈ: പാല്‍ഘറിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ശിവസേന എം.പി. സഞ്ജയ് റാവത്ത്. കോണ്‍ഗ്രസിനെയോ എച്ച്.ഡി. ദേവഗൗഡയേയോ രാജ്യം അംഗീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായെയും രാജ്യത്തിന് ആവശ്യമില്ല. തങ്ങളുടെ മുഖ്യ രാഷ്ട്രീയ ശത്രു ബി.ജെ.പിയാണെന്ന് അദ്ദേഹം തുറന്നടിച്ചു.

ശിവസേനയുടെ തീവ്ര ഹിന്ദുത്വം ബി.ജെ.പി.ക്ക് പ്രശ്‌നമുണ്ടാക്കുന്നതാണ്. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി. സാമ്‌നയുടെ എഡിറ്റര്‍ കൂടിയാണ് സഞ്ജയ് റാവത്ത്. അന്തരിച്ച മുന്‍ എം.പി. ചിന്താമാന്‍ വനാഗയുടെ മകനെ പാല്‍ഘറില്‍ തോല്‍പ്പിച്ച് ബി.ജെ.പി അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. ശിവസേനയുമായി അധികാരം തുടരുകയും അതേസമയം അധികാരവും പണവും ഉപയോഗിച്ച് പാര്‍ട്ടിയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കലുമാണ് ബി.ജെ.പിയുടെ പദ്ധതി. പാല്‍ഘറിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ശിവസേനയുടെ പരാജയം ഉറപ്പാക്കാന്‍ ബി.ജെ.പി ശ്രമിച്ചു.

പാല്‍ഘറില്‍ വോട്ടിങ് മെഷീനുകളില്‍ ബി.ജെ.പി കള്ളക്കളി നടത്തിയതായും സേന ആരോപിച്ചു. വോട്ടിംഗ് ദിവസം കുറഞ്ഞത് 100 സ്ഥലങ്ങളില്‍ ഇ.വി.എം തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വോട്ടിങ് സമയം നീട്ടണമെന്ന ശിവസേനയുടെ അഭ്യര്‍ത്ഥന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞു. എന്നാല്‍ ബി.ജെ.പി. സ്ഥാനാര്‍ഥി രാജേന്ദ്ര ഗാവിത് ഇതേ ആവശ്യം ഉന്നയിച്ചപ്പോള്‍ കമീഷന്‍ അംഗീകരിച്ചു.

വോട്ടിങ്ങിന് ശേഷം ജില്ലാ കലക്ടര്‍ 46 ശതമാനം പോളിംഗാണ് പ്രഖ്യാപിച്ചത്. എന്നാല്‍, പിറ്റേദിവസം അത് 56 ശതമാനമായി ഉയര്‍ന്നു. അതായത് അന്ന് രാത്രി 82,000 വോട്ടുകള്‍ വര്‍ധിച്ചു. ആര്‍.എസ്.എസ് ബന്ധമുള്ളവരെ പ്രധാന ഭരണഘടനാ സ്ഥാനങ്ങളിലേത്ത് നിയമിക്കുകയും തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിക്കുകയും ചെയ്തതായി സഞ്ജയ് റാവത്ത് വ്യക്തമാക്കി. പല്‍ഘാര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ചെങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ തോല്‍ക്കുകയുണ്ടായി. കാറ്റ് മാറി വീശുന്നതായി കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *