കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കേസിലെ പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മന്ത്രി

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയുടെ മകളുടെ വിവാഹച്ചടങ്ങിൽ മന്ത്രിയും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തത്.

ഇന്നലെയായിരുന്നു ഇരിങ്ങാലക്കുടയിൽ വിവാഹം നടന്നത്. പ്രതിയുടെ മകളുടെ വിവാഹ ചടങ്ങിലും സദ്യയിലും മന്ത്രി പങ്കെടുത്തു. കേസിൽ പിടികൂടാനുള്ള മൂന്ന് പ്രതികളിൽ ഒരാളാണ് അമ്പിളി മഹേഷ്. ഇവർ ഒളിവിലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ രണ്ട് മുൻ ഭരണസമിതി അംഗങ്ങൾ അറസ്റ്റിലായിരുന്നു. കേസിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം ഒമ്പതായി. നൂറ് കോടിയിലധികം രൂപയുടെ ക്രമക്കേടാണ് ബാങ്കിൽ നടത്തിയത്. ഇവരിൽ അമ്പിളി മഹേഷ്, മിനി നന്ദനൻ എന്നിവരാണ് ഇനിയും അറസ്റ്റിലാവാനുള്ളത്.

വരൻ്റെ വീട്ടുകാർ നടത്തിയ വിവാഹസത്കാരചടങ്ങിൽ പങ്കെടുത്ത മന്ത്രി വധൂവരൻമാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ സംഭവം രാഷ്ട്രീയ വിവാദമായി. തട്ടിപ്പ് കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്ന് കോൺഗ്രസും ബിജെപിയും തുടക്കത്തിലേ ആരോപണം ഉന്നയിച്ചിരുന്നു. തട്ടിപ്പ് പണത്തിലെ വലിയൊരു പങ്ക് ഇരിങ്ങാലക്കുടയിൽ ആർ ബിന്ദുവിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായും എതിർ പാർട്ടികൾ ആക്ഷേപം ഉയർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *