ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടിക കേന്ദ്ര സർക്കാർ പുതുക്കി ഇറക്കി

ദില്ലി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടിക കേന്ദ്ര സർക്കാർ പുതുക്കി ഇറക്കി. ഘാനയെയും, ടാൻസാനിയയെയും ഉൾപെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഒമിക്രോണ്‍ ജാഗ്രത തുടരുന്നതിനിടെ രാജ്യത്ത് അധിക ഡോസ് വാക്സീന്‍ നല്‍കുന്നതിലെ തീരുമാനം ലോകാരോഗ്യ സംഘടന നിര്‍ദ്ദേശമനുസരിച്ചായിരിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സീനെടുത്തവരുടെ പ്രതിരോധ ശേഷി കുറയുന്നതായി എവിടെയും റിപ്പോര്‍ട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരന്‍റെ നിലപാട്. കുട്ടികളുടെ വാക്സിനേഷനില്‍ വിശദമായ മാര്‍ഗനിര്‍ദ്ദേശം വൈകാതെ പുറത്തിറക്കും.

23 പേര്‍ക്ക് രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ച പശ്ചാത്തലത്തിലാണ് അധിക ഡേസ് വാക്സീന്‍ നല്‍കണമെന്ന ആവശ്യം ശക്തമാകുന്നത്. വാക്സിനേഷന് അര്‍ഹരായ ജനസംഖ്യയില്‍ പകുതിയിലേറെ പേര്‍ക്ക് രണ്ട് ഡോസ് വാക്സീന്‍ നല്‍കിയതും, നിര്‍മ്മാണ കമ്പനികള്‍ വാക്സീന്‍ ഉത്പാദനം കൂട്ടിയതും അനുകൂലാന്തരീക്ഷമായി സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അധിക ഡോസ് നല്‍കുന്നതില്‍ രണ്ട് നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. രണ്ട് ഡോസ് വാക്സീന്‍ എടുത്ത രോഗ പ്രതിരോധ ശേഷി കുറയുന്നവര്‍ക്കും മറ്റ് രോഗങ്ങളലട്ടുന്നവര്‍ക്കും മൂന്നാമത് ഒരു ഡോസ് കൂടി നല്‍കി പ്രതിരോധം നിലനിര്‍ത്തുക, ആരോഗ്യമുള്ളവരില്‍ പ്രതിരോധ ശേഷി ഉയര്‍ത്താന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൊവിഡ് ഉപദേശക സമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നെങ്കിലും സമവായത്തിലെത്തിയില്ല. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യസംഘടന പറയുന്നത് പോലെ നീങ്ങാമെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

അതേ സമയം ഒമിക്രോണ്‍ ജാഗ്രത തുടരുന്നതിനിടയില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് മുംബൈ താനെ ജില്ലയില്‍ തിരിച്ചെത്തിയ 295 പേരില്‍ 109 കുറിച്ച് വിവരമില്ല. ഇവരുടെ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണെന്നും ചിലര്‍ തെറ്റായ വിലാസമാണ് നല്‍കിയിരിക്കുന്നതെന്നും കല്യാണ്‍ ഡോംബിവലി കോര്‍പ്പറേഷന്‍ മേധാവി വിജയ് സൂര്യവന്‍ശി അറിയിച്ചു. ദില്ലിയിലെ അഞ്ചും, മഹാരാഷ്ട്രയിലെ 23 ഉം ജനിതക ശ്രേണീകണ ഫലം ഉടന്‍ പുറത്ത് വരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കുട്ടികളുടെ കാര്യത്തിൽ ജാഗ്രത തുടരണമെന്ന് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നു. മാതാപിതാക്കൾ നിർബന്ധമായും വാക്സീൻ സ്വീകരിച്ചിരിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *