റാമല്ല : ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഇസ്രായേലിനെതിരെ ലയണല്‍ മെസ്സി കളിക്കുന്നതിനെതിരെയുള്ള പ്രതിഷേധം ഫലം കണ്ടു. മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്മാറി. ഇസ്രയേലിനെതിരേ അവരുടെ നാട്ടില്‍ ലോകകപ്പ് സന്നാഹ മത്സരം കളിക്കാനുള്ള തീരുമാനത്തില്‍ നിന്നാണ് ടീം പിന്മാറിയത്.

ജൂണ്‍ പത്തിന് നടക്കേണ്ടിയിരുന്ന മത്സരമാണ് അവസാന നിമിഷം റദ്ദാക്കിയത്. മത്സരത്തിനെതിരേ വലിയ തോതില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഒപ്പം സുരക്ഷാഭീഷണിയും. ഇതെല്ലാമാണ് മത്സരം വേണ്ടെന്നു വയ്ക്കാനുള്ള കാരണം.

പലസ്തീനിന്റെ കൈവശം മുമ്പുണ്ടായിരുന്ന ജെറുസലേമില്‍ വച്ചായിരുന്നു മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മത്സരത്തോട് കളിക്കാര്‍ വിമുഖത പ്രകടിപ്പിച്ചതോടെ ഇരു ഫെഡറേഷനുകളും മത്സരം വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചു. മത്സരം നേരത്തേ ഹൈഭയില്‍ വച്ച് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇസ്രയേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ജെറുസലേമിലേക്ക് മാറ്റുകയായിരുന്നു.

മെസ്സി കളിച്ചാല്‍ അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജഴ്‌സികളും മെസ്സിയുടെ ചിത്രങ്ങളും കത്തിക്കമെന്നു പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ചീഫ് ജിബ്‌രീല്‍ റജൗബ് പറഞ്ഞിരുന്നു. ഇസ്രായേല്‍ സൗഹൃദം എന്താണെന്ന് അറിയാത്ത രാജ്യമാണെന്നും അതുകൊണ്ട് ഇസ്രായേലിനെതിരെ കളത്തിലിറങ്ങരുതെന്നുമാണ് പലസ്തീന്‍ ആരാധകര്‍ മെസ്സിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *