അട്ടപ്പാടി മധു കേസ്; കുടുംബത്തെ അപായപെടുത്താൻ ശ്രമമുണ്ടായതായി സഹോദരിയുടെ വെളിപ്പെടുത്തൽ

അട്ടപ്പാടി: ആൾക്കൂട്ടം തല്ലികൊന്ന ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായതായി സഹോദരിയുടെ വെളിപ്പെടുത്തല്‍. മധു കൊല്ലപ്പെട്ട ശേഷം ആയുധവുമായി അര്രോക്കെയോ വീട്ടിൽ എത്തിയിരുന്നു അവരാണ് ആക്രമണം നടത്തിയത്. ഈ വിവരം പോലീസിനെ അറിയിച്ചിരുന്നു. എന്നാൽ പേടി കൊണ്ടാണ് ഈ വിവരം പുറത്ത് പറയാതിരുന്നത്.

സൈലന്റ് വാലി വന്യജിവി സങ്കേതത്തോട് ചേർന്ന വീട്ടില്‍ ഒരു ദിവസം രാത്രി ആയുധവുമായി രണ്ടു പേർ വരുന്നത് കണ്ടു. ആക്രമണം ഭയന്നോടി ഇരുട്ടില്‍ ഒളിച്ചരുന്നതുകൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. മധുവിന്റെ സഹോദരി സരസു പറയുന്നു.

കൂടാതെ അട്ടപ്പാടി മധു കേസില്‍ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന് ആരോപണവും ഇവർ ഉന്നയിച്ചു . പ്രധാന സാക്ഷിയെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു. കൂറുമാറിയാല്‍ രണ്ടു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞാണ് ചിലര്‍ സാക്ഷിയെ സമീപിച്ചതെന്ന് മധുവിന്റെ സഹോദരി പറഞ്ഞു. എന്നാല്‍ സാക്ഷി അതിന് തയ്യാറായിരുന്നില്ല. കേസ് ഒതുക്കി തീര്‍ക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ഉള്ളതായി സംശയിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

2018 ഫെബ്രുവരി 22 നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ട് പോവുന്ന വഴി യുവാവ് മരണപ്പെട്ടു. മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതികള്‍ എല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *