കൊച്ചി: ട്രെയിനിൽ വെച്ച് ഒന്നരവയസ്സുകാരിക്ക് പാമ്പ് കടിയേറ്റു. ആലപ്പുഴ എഴുപുന്ന സ്വദേശി സുജിത്തിന്റെ മകൾ ഇഷാനിക്കാണ് പാമ്പ് കടിയേറ്റത്. അണലിയോ അതിനു സമാനമായ മറ്റേതോ പാമ്പോ ആണ് കുട്ടിയെ കടിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ പിതാവ് റെയിൽവേയ്ക്ക് പരാതി നൽകി.
കഴിഞ്ഞ ദിവസം ധൻബാദ് എക്‌സ്പ്രസിൽ വെച്ചായിരുന്നു സംഭവം. കുടുംബത്തോടൊപ്പം തലശ്ശേരിയിലേക്കുള്ള ട്രെയിൻ യാത്രയ്‌ക്കിടെ ആയിരുന്നു സംഭവം. ആദ്യം ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന ഇവർ ആലുവയിൽ ട്രെയിൽ പാളം തെറ്റിയതോടെ ധൻബാദ് എക്‌സ്പ്രസിൽ കയറി യാത്ര തുടരുകയായിരുന്നു. ട്രെയിനിൽ മകൾ ഇഷാനി ഓടിക്കളിക്കുകയായിരുന്നു. അതിനിടെയാണ് കുട്ടി ഉറുമ്പ് കടിച്ചെന്ന് പറഞ്ഞ് ഓടിയെത്തിയത്. പരിശോധിച്ചപ്പോൾ നഴ്‌സായ അച്ഛൻ സുജിത്തിന് കുഞ്ഞിന്റെ കാലിൽ കടിച്ചിരിക്കുന്നത് ഉറുമ്പല്ലെന്ന് ബോധ്യമായി. കുറച്ച് കഴിഞ്ഞപ്പോഴേക്കും കുഞ്ഞിന്റെ കാല് നീര് വെച്ച് തുടങ്ങി.
തുടർന്ന് ഇവർ എറണാകുളം സൗത്ത് സ്‌റ്റേഷനിൽ ഇറങ്ങി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തി പരിശോധന നടത്തി. അതിനിടെ കുട്ടിക്ക് തളർച്ച അനുഭവപ്പെട്ടിരുന്നു. അണലിയോ അതുപോലുള്ള മറ്റേതെങ്കിലും പാമ്പോ ആണ് കുട്ടിയെ കടിച്ചതെന്ന് പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചതിനാൽ ജീവൻ രക്ഷിക്കാനായി എന്നാണ് ഇവർ പറയുന്നത്. തക്കസമയത്ത് ചികിത്സ ലഭിച്ചത് കൊണ്ട് കുട്ടി ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
എല്ലാം ഒരു അത്ഭുതമാണെന്നാണ് തോന്നുന്നത് എന്ന് സുജിത്ത് പറയുന്നു. കടിച്ചത് പാമ്പണെന്ന് കണ്ടെത്താൻ സാധിച്ചത് കുട്ടിയുടെ ജീവൻ രക്ഷിച്ചു. ഇനി ഇങ്ങനെ ആർക്കും സംഭവിക്കാതിരിക്കാൻ റെയിൽവേ ഏരിയാ മാനേജർക്കും ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പരാതി നൽകിയതായി സുജിത്ത് അറിയിച്ചു.


ഉറുമ്പ് കടിച്ചു എന്ന് പറഞ്ഞിട്ടും ഹോസ്പിറ്റലിൽ കൊണ്ട് പോയല്ലോ 🌹🌹🌹🌹 ഇവിടെ സ്കൂൾ ക്ലാസ്സ് റൂമിൽ വെച്ച് പാമ്പ് കടിച്ചു എന്ന് പറഞ്ഞിട്ടും പാമ്പിനെ കണ്ടിട്ടും ഹോസ്പിറ്റലിൽ കൊണ്ട് പോകാത്ത അധ്യാപകരുടെ നാട് ആണ് ഇത്…..
എന്തായാലും രക്ഷപെട്ടലോ അത് മതി